ഇലക്ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ ഇന്ന് കൈമാറണം; ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി

വൈകിട്ട് 5.30ന് മുന്‍പ് വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനാണ് സുപ്രീം കോടതി ഉത്തരവ്

Update: 2024-03-12 02:34 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ ഇന്ന് കൈമാറണം. ഇന്ന് വൈകിട്ട് 5.30ന് മുന്‍പ് വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനാണ് സുപ്രീം കോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇലക്ട്രല്‍ ബോണ്ടിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കുവാന്‍ സമയം നീട്ടി ചോദിച്ച എസ്ബിഐ അപേക്ഷ സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ഇന്ന് 5.30ന് ഉള്ളില്‍ ഇലക്ട്രല്‍ ബോണ്ടിന്റെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനാണ് സുപ്രീം കോടതി ഉത്തരവ്.

വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ സമയം വേണം എന്നായിരുന്നു എസ്ബിഐ വാദം. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് എന്ന വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഇന്ന് വിശദാംശങ്ങള്‍ നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. എസ്ബിഐ വിവരങ്ങള്‍ കൈമാറിയാല്‍ വിശദാംശങ്ങള്‍ മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുന്‍പേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബിജെപിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു. വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം സമാഹരിച്ച ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന സുപ്രിംകോടതി വിധി വന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും അത് നടപ്പാക്കുന്നതിന് എന്ത് നടപടിയാണ് എസ്.ബി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചിൽ ഉണ്ടെന്നും അത് പരസ്യപ്പെടുത്താനാണ് നിർദേശിച്ചിരുന്നതെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News