'വിലപ്പെട്ട സമയം പാഴാക്കി'; അർബുദ രോഗിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഇ.ഡി ഉദ്യോഗസ്ഥന് ഒരു ലക്ഷം പിഴയിട്ട് സുപ്രിംകോടതി

ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പിഴ ഈടാക്കണമെന്ന് ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു

Update: 2022-10-28 15:37 GMT

ഡല്‍ഹി: അർബുദരോഗിയായ വ്യക്തിക്കനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്‌ സുപ്രിംകോടതിയുടെ രൂക്ഷവിമർശം. ഹരജി ഫയൽ ചെയ്‌ത ഇഡി ഉദ്യോഗസ്ഥന്‌ കോടതി ഒരു ലക്ഷം പിഴ ചുമത്തി.

ഹൈക്കോടതി അനുവദിച്ച ജാമ്യം ഒരുകാരണവശാലും റദ്ദാക്കേണ്ട ആവശ്യമില്ല. ആരോഗ്യസാഹചര്യങ്ങൾ കണക്കിലെടുത്താണ് ജാമ്യം. ഇത്തരം ഹരജികൾ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കലാണെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മേൽ ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കണമെന്നും ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

Advertising
Advertising

അർബുദരോഗം കണക്കിലെടുത്ത് യുപി സ്വദേശി കമൽഅഹ്സന് അലഹബാദ് ഹൈക്കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു. 2017ലാണ് ആക്സിസ് ബാങ്കിന്റെ പ്രയാഗ്രാജ് ശാഖയിലെ ഉദ്യോഗസ്ഥനായ അഹ്സനെതിരെ ഇ.ഡി കേസെടുത്തത്. 2013ൽ സ്റ്റേറ്റ് എയ്ഡഡ് യൂണിവേഴ്സിറ്റികളുടെ അക്കൗണ്ടുകളിൽ നിന്ന് 22 കോടി രൂപ ബന്ധുക്കളുടെ അക്കൗണ്ടുകൾ വഴി തട്ടിയെടുത്തു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി.

2020 ഡിസംബറിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് കഴിഞ്ഞ നവംബറിൽ അലഹബാദ് ഹൈക്കോടതി അർബുദം, പ്രമേഹം, ഫിസ്റ്റുല തുടങ്ങിയ അഹ്സന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയുമായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News