ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും; പ്രതികള്‍ ഇരവാദം പറയുന്നതായി പൊലീസ്
വിചാരണ പോലുമില്ലാതെ അഞ്ച് വർഷത്തിലേറെയായി ഇവർ ജയിലിൽ കഴിയുകയാണ്
ന്യൂഡല്‍ഹി: ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.ഡൽഹി ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയതിനെതുടർന്ന് ഇവർ സമർപ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്.എതിർസത്യവാങ്മൂലം സമർപ്പിക്കാനായി രണ്ട് മാസം അധികം ചോദിച്ച ഡൽഹി പൊലീസിൻ്റെ നീക്കം സുപ്രിം കോടതി കഴിഞ്ഞതവണ അംഗീകരിച്ചിരുന്നില്ല.
ഡൽഹി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ പ്രതികള്‍ ഇരവാദം പറയുന്നതായി ആരോപിച്ച് പൊലീസ് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം നല്‍കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപെടുന്നു.വിചാരണ പോലുമില്ലാതെ അഞ്ച് വർഷത്തിലേറെയായി ഇവർ ജയിലിൽ കഴിയുകയാണ്. സിഎഎ-എൻആർസി വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2020 മുതൽ ഇവർ ജയിലിൽ കഴിയുന്നത്.