'ഡല്‍ഹിയില്‍ ജയിച്ചു, അടുത്തത് ബംഗാള്‍'; മമതക്ക് മുന്നറിയിപ്പുമായി സുവേന്ദു അധികാരി
ഡല്‍ഹിയില്‍ താൻ പ്രചാരണം നടത്തിയ ബംഗാളി ആധിപത്യമുള്ള പ്രദേശങ്ങളിൽ ബിജെപി വിജയിച്ചതായും അധികാരി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കി ബിജെപിയുടെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി.
ഡല്‍ഹിക്ക് ശേഷം പശ്ചിമബംഗാളാണ് അടുത്തത് എന്നാണ് സുവേന്ദു അധികാരി പറഞ്ഞത്. 'ഡല്‍ഹിയില്‍ ഞങ്ങള്‍ വിജയിച്ചു, അടുത്തവര്‍ഷം(2026) ബംഗാളിലെ ഊഴമാണ്'- ഇങ്ങനെയാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞത്.
ഡല്‍ഹിയില്‍ താൻ പ്രചാരണം നടത്തിയ ബംഗാളി ആധിപത്യമുള്ള പ്രദേശങ്ങളിൽ ബിജെപി വിജയിച്ചതായും അധികാരി പറഞ്ഞു. 'ഡൽഹിയിലെ ബംഗാളി ഭൂരിപക്ഷ പ്രദേശങ്ങളിൽ ഞാൻ പ്രചാരണം നടത്തി, അവിടെ അടിസ്ഥാന സൗകര്യങ്ങൾ മോശമാണ്. അവർ ഡൽഹിയെ തകർത്തു. ഡൽഹിയിലെ മിക്ക ബംഗാളി പ്രദേശങ്ങളിലും ബിജെപി അനായാസ വിജയം കണ്ടു, അത് ബംഗാളിലും ആവര്‍ത്തിക്കും'- അദ്ദേഹം പറഞ്ഞു.
അതേസമയം, ബംഗാൾ ബിജെപി അധ്യക്ഷനും എംപിയുമായ സുകാന്ത മജുംദാറും സമാനമായ മുന്നറിയിപ്പാണ് നൽകിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ഡല്‍ഹി ആവര്‍ത്തിക്കുമെന്നും സുകാന്ത മജുംദാര്‍ പറഞ്ഞു. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലാകും പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനുള്ള പ്രചാരണങ്ങളാണ് അവര്‍ പയറ്റുന്നത്. എന്നാല്‍ എല്ലാ പ്രചാരണങ്ങളെയും തൃണമൂല്‍ കോണ്‍ഗ്രസ് വിദഗ്ധമായി നേരിടുന്നുണ്ട്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നു. 2011 മെയ് 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മമത, പിന്നീട് വന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച് മുഖ്യമന്ത്രിക്കസേര നിലനിര്‍ത്തുന്നുണ്ട്.