മുൻ കാമുകിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പൊള്ളലേറ്റ പ്രതി ഗുരുതരാവസ്ഥയിൽ

മൂന്നും ആറും വയസുള്ള ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്

Update: 2024-04-13 05:59 GMT
Editor : Lissy P | By : Web Desk
Advertising

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ നല്ലംപള്ളിയിൽ മുൻ കാമുകിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ട്രക്ക് ഡ്രൈവർ പിടിയിൽ. പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പ്രതിയെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുണ്ടാസ്പുരവാട സ്വദേശി വെങ്കിടേശനാണ് (36) തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്. മൂന്ന് വയസുള്ള ദർശൻ, ആറു വയസുകാരനായ യശ്വന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അമ്മയും പ്രതിയും അയല്‍വാസികളായിരുന്നു.ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  എന്നാൽ യുവതി വേറെ വിവാഹം ചെയ്തു. യുവതിയും ഭർത്താവും വീട്ടിലില്ലാത്ത സമയത്ത് പ്രതി ആൺകുട്ടികളെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി.അടുത്തുള്ള വനമേഖലയിൽ എത്തിച്ച് കല്ലുകൊണ്ട് തലക്കടിച്ച് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രതി താമസ സ്ഥലത്തേക്ക് മടങ്ങി.

കുട്ടികളെ ഉത്തരേന്ത്യയിൽ നിന്നുള്ള ചിലർ തട്ടിക്കൊണ്ടുപോയെന്നാണ് പ്രതി അയൽവാസികളോട് പറഞ്ഞത്. എന്നാല്‍  നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടികളെ കണ്ടെത്തിയത്. ദർശൻ സംഭവസ്ഥലത്ത് വെച്ചും യശ്വന്ത് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെങ്കിടേശനാണ് കൊലപാതകിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.എന്നാൽ പൊലീസിന്റെ പിടിയിൽ നിന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് റെയിൽവേയുടെ ഇലക്ട്രിക് ലൈനിൽ പിടിക്കുകയും 40 ശതമാനത്തിലധികം പൊള്ളലേൽക്കുകയുമായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News