Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഹൈദരാബാദ്: തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധയിലാണെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷമായ ഭാരത് രാഷട്ര സമിതി (ബിആർഎസ്). സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സര്‍ക്കാര്‍ മിസ് വേള്‍ഡ് മത്സരത്തിനും ഫോര്‍മുല-ഇ കാറോട്ട മത്സരത്തിനും കോടികള്‍ അനുവദിച്ചതിനെ ബിആർഎസ് രൂക്ഷമായി വിമര്‍ശിച്ചു.
ശമ്പളം കൊടുക്കുന്നത് പോലും ബുദ്ധിമുട്ടിയാണെന്ന് പറഞ്ഞ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ മിസ് വേള്‍ഡ് മത്സരത്തിനായി 200 കോടി രൂപയും ഹൈദരാബാദില്‍ നടക്കുന്ന ഫോര്‍മുല-ഇ കാറോട്ട മത്സരത്തിനായി 46 കോടി രൂപയും അനുവദിച്ചെന്ന് മുതിര്‍ന്ന ബിആര്‍എസ് നേതാവ് കെടിആര്‍ ആരോപിച്ചു. തെലങ്കാന സർക്കാർ ഏഴ് ലക്ഷം കോടി രൂപയുടെ കടത്തിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം രേവന്ത് റെഡ്ഡി നിയമസഭയിൽ പറഞ്ഞിരുന്നത്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രിയായ ബിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖർ റാവുവാണ് തെലങ്കാനയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വലിയ പൊതുകടമാണ് ബിആര്‍എസ് ബാക്കിവെച്ചതെന്നും അതിന്റെ പലിശയായി മാസം 1.53 ലക്ഷം കോടിയാണ് അടയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.