മുൻ പങ്കാളി റിയ പിള്ളക്കെതിരെ ഗാർഹിക പീഡനം; ലിയാണ്ടർ പെയസ് കുറ്റക്കാരനെന്ന് കോടതി

50,000 രൂപ മാസവാടകയും ഇരുവരും ഒന്നിച്ച് താമസിക്കുന്ന വീട്ടിൽനിന്ന് റിയ മാറുകയാണെങ്കിൽ ഒരു ലക്ഷം രൂപ ജീവിതച്ചെലവും നൽകാൻ കോടതി ഉത്തരവിട്ടു

Update: 2022-02-25 10:33 GMT
Advertising

മുൻ പങ്കാളി റിയ പിള്ളക്കെതിരെ ഗാർഹിക പീഡനം നടത്തിയെന്ന കേസിൽ ടെന്നിസ് ഇതിഹാസം ലിയാണ്ടർ പെയസ് കുറ്റക്കാരനെന്ന് മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി. മോഡലും നടിയുമായ റിയ പെയസ് ഗാർഹിക പീഡനം നടത്തിയെന്ന് ആരോപിച്ച് 2014ലാണ് പരാതി നൽകിയത്. 50,000 രൂപ മാസവാടകയും ഇരുവരും ഒന്നിച്ച് താമസിക്കുന്ന വീട്ടിൽനിന്ന് റിയ മാറുകയാണെങ്കിൽ ഒരു ലക്ഷം രൂപ ജീവിതച്ചെലവും നൽകാൻ കോടതി ഉത്തരവിട്ടു. ഗാർഹിക പീഡനം തെളിഞ്ഞതായും എന്നാൽ തുടർന്നും ഒന്നിച്ചു താമസിക്കുകയാണെങ്കിൽ സാമ്പത്തിക സഹായം നൽകേണ്ടതില്ലെന്നും കോടതി പറഞ്ഞു. പെയസിന്റെ ടെന്നിസ് കരിയർ ഏകദേശം അവസാനിച്ചതായും അതിനാൽ റിയക്ക് ജീവിതച്ചെലവ് നൽകുന്നതിനൊപ്പം അദ്ദേഹത്തോട് വാടകവീട്ടിൽ കഴിയാൻ നിർദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോമൾ സിങ് രജ്പുത്ത് ഈ മാസമാദ്യം പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ചയാണ് ലഭ്യമായത്. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് 2014 ൽ റിയ പിള്ള കേസ് നൽകിയിരുന്നത്. എട്ടു വർഷമായി പെയസുമൊത്ത് ഒന്നിച്ചു താമസിക്കുകയാണെന്നും ഇവർ പറഞ്ഞിരുന്നു. വാക്ക് കൊണ്ടും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നും ഇത് വലിയ മാനസിക സംഘർഷത്തിന് വഴിവെച്ചുവെന്നും അവർ പരാതിയിൽ പറഞ്ഞിരുന്നു.

പശ്ചിമബംഗാളുകാരനായ പേസ് നിലവിൽ മുംബൈയിലാണ് താമസം. എട്ട് തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും 10 തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേൽരത്ന, അർജ്ജുന, പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുൻ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് വിജയങ്ങൾ സ്വന്തമാക്കുന്ന റെക്കോർഡ് നേടിയിട്ടുമുണ്ട്.ലിയാണ്ടർ പെയസ് 2021 ഒക്‌ടോബറിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. പാർട്ടി അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ സാന്നിധ്യത്തിൽ ഗോവയിൽ വച്ചായിരുന്നു പെയസിന്റെ പാർട്ടി പ്രവേശനം നടന്നിരുന്നത്.

Tennis legend Leander Paes has been found guilty of domestic violence against his ex-partner Rhea Pillai

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News