സ്പെഷ്യൽ മാരേജ് ആക്ട്; അപേക്ഷകരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന ഹരജി തള്ളി സുപ്രിംകോടതി

മലയാളിയായ ആതിര ആർ മേനോനാണ് ഹരജി നൽകിയത്.

Update: 2022-08-29 13:57 GMT
Advertising

ന്യൂഡൽഹി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് പൊതുവിടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. വിവാഹത്തിൽ മറ്റുള്ളവർക്ക് എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടെയുള്ള ചട്ടങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹരജി.

എന്നാൽ നിയമത്തിൽ പൊതുതാൽപര്യ ഹരജി വഴി ഇടപെടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നും ഇടപെടുന്നില്ലെന്നും വ്യക്തമാക്കി ആവശ്യം കോടതി തള്ളുകയായിരുന്നു. മലയാളിയായ ആതിര ആർ മേനോനാണ് ഹരജി നൽകിയത്.

ഷമീം എന്നയാളെ വിവാഹം കഴിക്കാനായി ആതിര അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ സമയം അധികൃതര്‍ നോട്ടീസ് വഴിയും വെബ്‌സൈറ്റിലും പരസ്യപ്പെടുത്തിയ ഇവരുടെ വിവരങ്ങള്‍ മറ്റുപലര്‍ക്കും കിട്ടുകയും വലിയ സൈബര്‍ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് പൗരന് ഭരണഘടന ഉറപ്പാക്കുന്ന വാഗ്ദാനങ്ങള്‍ക്ക് എതിരാണെന്ന് ആതിര ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഒരു സ്ത്രീയും പുരുഷനും പര്സപരം ഇഷ്ടപ്പെട്ടാൽ അവർക്ക് വിവാഹം കഴിക്കാന്‍ മറ്റുള്ളവരുടെ അനുവാദം വേണ്ടെന്നും അതിനാൽ അവര്‍ക്ക് എതിര്‍പ്പ് അറിയിക്കാനുള്ള അവസരം നല്‍കരുതെന്നും ഇത്തരം ചട്ടങ്ങള്‍ റദ്ദാക്കണമെന്നും ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

2020ലാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കോവിഡ് കാലമായതിനാല്‍ നീണ്ടുപോവുകയായിരുന്നു. നിയമത്തില്‍ പൊതുതാല്‍പര്യ ഹരജി വഴി ഇടപെടാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇനി മറ്റൊരിക്കല്‍ മറ്റാരെങ്കിലും ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടിയാല്‍ അപ്പോള്‍ പരിഗണിക്കാം എന്ന് പറഞ്ഞായിരുന്നു ഹരജി കോടതി തള്ളിയത്.  

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News