Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മുംബൈ: ആഗോള ഭീകര സംഘടനയായ ഐഎസ്ഐഎസുമായി ബന്ധമുള്ള രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തു. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ജക്കാർത്തയിൽനിന്ന് വരുമ്പോഴാണ് ഇരുവരും NIA യുടെ പിടിയിലായത്. 2003ലെ പുണെ ഐഇഡി ബോംബ് നിർമ്മാണ കേസിലാണ് അറസ്റ്റ്. ഇരുവരും രണ്ടു വർഷമായി ഒളിവിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്നു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
പൂനെയിലെ കോന്ധ്വ പ്രദേശത്തെ ഒരു വാടക വസതിയിൽ ഐഇഡികൾ കൂട്ടിച്ചേർക്കുന്നതിൽ ഷെയ്ഖും ഖാനും സജീവമായി ഏർപ്പെട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. 2022-2023 കാലയളവിൽ ഇതേ സ്ഥലത്ത് ഒരു ബോംബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചതായും അവിടെ അവർ നിർമ്മിച്ച ഒരു ഐഇഡി പരീക്ഷിക്കുന്നതിനായി നിയന്ത്രിത സ്ഫോടനം നടത്തിയതായും റിപ്പോർട്ടുണ്ട്.
ഇപ്പോൾ പിടിച്ച രണ്ട് പേരുൾപ്പടെ നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എട്ട് ISIS പ്രവർത്തകർക്കെതിരെയും ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്ഫോടകവസ്തു നിയമം, ആയുധ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് പത്ത് പ്രതികൾക്കെതിരെയും എൻഐഎ കേസെടുത്തിരിക്കുന്നത്.