സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഉമർ ഖാലിദ് പിൻവലിച്ചു

സാഹചര്യങ്ങൾ മാറിയതിനാൽ ​ജാമ്യാപേക്ഷ പിൻവലിക്കുകയാണെന്നും ജാമ്യത്തിനായി വിചാരണകോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു

Update: 2024-02-14 07:50 GMT
Editor : Anas Aseen | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പിൻവലിച്ചു. ജാമ്യത്തിനായി വിചാര​ണക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. സാഹചര്യങ്ങൾ മാറിയതിനാൽ ​ജാമ്യാപേക്ഷ പിൻവലിക്കുകയാണെന്നും ജാമ്യത്തിനായി വിചാരണകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ തുടർന്ന് ജസ്റ്റിസുമാരായ​ ബേല ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബഞ്ച് ജാമ്യാപേക്ഷ പിൻവലിച്ചു. എന്നാൽ യു.എ.പി.എയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഉമർ ഖാലിദ് സമർപ്പിച്ച റിട്ട് ഹരജിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2020ൽ നടന്ന ഡൽഹി കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22നാണ് ജെ.എൻ.യു വിദ്യാർഥി നേതാവായ ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകള്‍ ചുമത്തുകയും ചെയ്തു.

2023 മേയ് മാസം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ 12 തവണയാണ് മാറ്റിവച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വാദം കേൾക്കാനിരുന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര പിൻവാങ്ങിയിരുന്നു.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഈ കാലയളവിൽ ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 820 ദിവസത്തിന് ശേഷമാണ് ഉമർ ഖാലിദിന് അന്ന് ആദ്യമായി ജാമ്യം അനുവദിക്കുന്നത്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News