വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്നതാണ് വനിതാ സംവരണ ബില്ല്

Update: 2023-09-18 17:12 GMT

ന്യൂ ഡൽഹി: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്നതാണ് ബില്ല്. ബുധനാഴ്ച ബിൽ ലോക് സഭയിൽ എത്തും. ഇന്ന് ചേർന്ന പ്രത്യേക കേന്ദ്ര മന്ത്രി സഭാ യോഗമാണ് വനിതാ സംവരണ ബില്ലിന് അനുമതി നൽകിയത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേരുന്ന പാർലമെന്റ് സമ്മേളനത്തിലാണ് ബിൽ ചർച്ചക്കെത്തുക.

നേരത്തെ ഈ ബിൽ രാജ്യ സഭ പാസാക്കിയതായിരുന്നു. പക്ഷെ അന്ന് ലോക്‌സഭയിൽ പാസാക്കാൻ കഴിഞ്ഞില്ല. പലതവണ ഈ ബില്ല് സഭയിൽ കൊണ്ടു വന്നെങ്കിലും പ്രതിപക്ഷത്തെ ചില പാർട്ടികളുടെ എതിർപ്പ് മൂലം ബില്ല് പാസാക്കാൻ കഴിഞ്ഞിരുന്നില്ല. ആർ.ജെ.ഡി, എസ്.പി തുടങ്ങിയ പാർട്ടികളായിരുന്നു കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നത്.

ഈ സഭാസമ്മേളന കാലയളവിന് മുമ്പ് നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ്, സി.പി.എം ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വനിത സംവരണ ബിൽ ലോകസഭയിൽ കൊണ്ടു വന്നാൽ പിന്തുണ ഉറപ്പുനൽകുമെന്ന് അറിയിച്ചിരുന്നു. ബിൽ ഒരു തവണ രാജ്യ സഭ പാസാക്കിയാൽ അത് രാജ്യസഭ പാസാക്കിയതായി പരിഗണിക്കും പിന്നീട് പാസാക്കേണ്ടതില്ല. പ്രതിപക്ഷ പാർട്ടികൾ കൂടി പിന്തുണക്കുന്ന പശ്ചാത്തലത്തിൽ ഒരു ചരിത്ര തീരുമാനത്തിന് ബുധനാഴ്ചത്തെ സഭാ സമ്മേളനം സാക്ഷ്യം വഹിച്ചേക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News