ചികിത്സാപിഴവ്: കേന്ദ്രമന്ത്രിയുടെ സഹോദരൻ ആശുപത്രിയിൽ മരിച്ചു; രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് ഭഗൽപൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Update: 2023-01-28 03:07 GMT
Advertising

പട്ന: കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ സഹോദരൻ നിർമൽ ചൗബേ ആശുപത്രിയിൽ മരിച്ചു. ബിഹാറിലെ ഭ​ഗൽപുരിലെ മായാ​ഗഞ്ച് ആശുപത്രിയിലാണ് സംഭവം. മരണത്തിൽ ചികിത്സാ പിഴവാരോപിച്ച് കുടുംബം രം​ഗത്തെത്തി. ഇതോടെ, ‌ആരോപണവിധേയരായ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.

'നിർമലിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായി മെഡിക്കൽ പ്രൊഫഷണലുകൾ കണ്ടെത്തി. ഒരു മുതിർന്ന ഡോക്ടർ ആവശ്യമായ മരുന്ന് നൽകി. തുടർന്ന് രോഗിയെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല'- ആശുപത്രി സൂപ്രണ്ട് ഡോ. അസിം കെ.ആർ ദാസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.സി.യുവിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്ന് ബന്ധുവായ ചന്ദൻ പറഞ്ഞു. "അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഞങ്ങൾ ഇവിടെയെത്തിച്ചു. എന്നാൽ ഡോക്ടറുണ്ടായിരുന്നില്ല. ഐസിയുവിലും ഡോക്ടറുണ്ടായിരുന്നില്ല"- ചന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം, പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് ഭഗൽപൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അജയ് കുമാർ ചൗധരി പറഞ്ഞു. "അശ്രദ്ധ കാണിക്കുന്ന ആർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കും. ഡോക്ടർമാർ ആശുപത്രിയിൽ നിന്ന് പോകാൻ ഇടയാക്കുന്ന രീതിയിൽ ബഹളമുണ്ടാക്കിയാൽ അവർക്കെതിരെയും നടപടിയെടുക്കും"- അദ്ദേഹം കൂട്ടിച്ചേർത്തു.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News