യു.പിയിൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ വളഞ്ഞിട്ട് തല്ലി എ.ബി.വി.പി പ്രവർത്തകർ

സംഭവത്തിൽ ഇടപെട്ട പൊലീസുകാർക്കും മർദനമേറ്റു

Update: 2023-07-22 03:01 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോരഖ്പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാലയിൽ വൈസ് ചാൻസലറെയും രജിസ്ട്രാറെയും മർദിച്ച് എ.ബി.വി.പി പ്രവർത്തകർ. സംഭവത്തിൽ ഇടപെട്ട പൊലീസുകാർക്കും മർദനമേറ്റു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകത്തിലാണ് ഭരണകക്ഷിയുടെ വിദ്യാര്‍ഥി സംഘടനകള്‍ വൈസ് ചാന്‍സലറെയടക്കം മര്‍ദിച്ചത്.

സർവകലാശാലയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവർത്തകർ കുറച്ച് ദിവസങ്ങളായി പ്രതിഷേധത്തിലാണ്. ഒരാഴ്ച മുമ്പ് എബിവിപി പ്രവർത്തകർ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ വൈസ് ചാൻസലറുടെ കോലം കത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ യൂണിവേഴ്സിറ്റി ഗേറ്റിൽ സമരം ചെയ്യുന്ന എ.ബി.വി.പി അംഗങ്ങളുമായി  സർവകലാശാലയിലെ ഉദ്യോഗസ്ഥൻ ചര്‍ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ്സംഘര്‍ഷം ആരംഭിച്ചത്. വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസ് തകർക്കുകയും വാതിൽ തകർക്കുകയും ചെയ്തു. ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പ്രൊഫസർമാർക്കും മർദനമേറ്റു.

വിവരമറിഞ്ഞ് വൻ പൊലീസ് സേനയും സംഭവ സ്ഥലത്തെത്തി. എന്നാൽ ഇതോടെ സംഘർഷം രൂക്ഷമായി. പൊലീസിനെയും എ.ബി.വി.പി പ്രവർത്തകർ മർദിച്ചു. ഇതോടെ വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. ചില എ.ബി.വി.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതികരിക്കാൻ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ വിസമ്മതിച്ചു.  ചില വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News