യു.പിയിൽ 22കാരിയെ പൊലീസുകാർ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്ന് ഉദ്യോ​ഗസ്ഥർക്കെതിരെ കേസ്

നോയിഡ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

Update: 2023-10-02 05:40 GMT
Advertising

ഗാസിയാബാദ്: യു.പിയിൽ 22കാരിയെ പൊലീസുകാർ ലൈം​ഗികമായി പീഡിപ്പിച്ചു. പ്രതിശ്രുത വരനൊപ്പം പാർക്കിൽ ഇരിക്കവെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും തുടർന്ന് ബന്ദിയാക്കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. നോയിഡ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ രാകേഷ് കുമാർ, ദിഗംബർ കുമാർ, പേരറിയാത്ത മറ്റൊരു പൊലീസുകാരൻ എന്നിവർക്കെതിരെ കേസെടുത്തു. സെപ്തംബർ 16നാണ് സംഭവം.

താനും ബുലന്ദ്ഷഹർ സ്വദേശിയായ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവൻ ന​ഗരവനം സന്ദർശിക്കാൻ പോയപ്പോൾ മൂന്ന് പൊലീസുകാർ അടുത്തെത്തുകയും യുവാവിനെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ പണമില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ച് പൊലീസുകാരുടെ കാലിൽ വീണെങ്കിലും അവരുടെ മനസലിഞ്ഞില്ല. തുടർന്ന് ​പേടിഎം വഴി 1000 രൂപ നൽകാൻ പ്രതിശ്രുത വരനെ നിർബന്ധിച്ചു. അത് നൽകി.

എന്നാൽ 5.5 ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പൊലീസുകാർ തന്നെ തല്ലിയെന്നും ലൈം​ഗികബന്ധത്തിന് രാകേഷ് കുമാർ തന്നെ നിർബന്ധിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. വിട്ടയക്കുന്നതിന് മുമ്പ് ഇരുവരെയും ഏകദേശം മൂന്ന് മണിക്കൂറോളം ബന്ദികളാക്കി പീഡിപ്പിച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടും ദുരിതം അവസാനിച്ചില്ല.

ആവർത്തിച്ചുള്ള ഫോൺ കോളുകളിലൂടെ പ്രതികൾ യുവതിയെ ശല്യപ്പെടുത്തുകയും അവളുടെ വീട്ടിലെത്തുകയും ചെയ്തു. സെപ്തംബർ 19ന് രാകേഷ് കുമാർ യുവതിയെ വിളിക്കുകയും വീണ്ടും ലൈം​ഗികാവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ തെളിവായി ഹാജരാക്കാൻ യുവതി സംഭാഷണം റെക്കോർഡ് ചെയ്തു. തുടർന്ന് കേസ് ഫയൽ ചെയ്യാൻ ഇരുവരും തീരുമാനിച്ചതായി മനസിലാക്കിയ പ്രതികളിലൊരാളായ രാകേഷ് കുമാർ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഭീഷണി ഭയന്നും മാനസിക ആഘാതം മൂലവും ഉടൻ തന്നെ പരാതി നൽകാൻ യുവതിക്കായില്ല. തുടർന്ന് പത്ത് ദിവസത്തിനു ശേഷം യുവതി സഹായത്തിനായി പൊലീസ് എമർജൻസി നമ്പറിൽ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡൽഹി പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് കോൾ വന്നതെന്നും അവർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് സെപ്തംബർ 28ന് പ്രതികൾക്കെതിരെ കോട്വാലി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. ഐപിസി 354 എ (1)(ii), 323, 504, 342 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇതു കൂടാതെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. മൂന്ന് പ്രതികളും ഒളിവിലാണെന്ന് ഗാസിയാബാദ് സീനിയർ പൊലീസ് ഓഫീസർ നിമിഷ് പാട്ടീൽ പറഞ്ഞു, ഇവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News