ഏക സിവിൽ കോഡ് കരടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയില്ല

കരടിൻമേൽ ഇനിയും ചർച്ച നടത്താൻ ഉണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

Update: 2024-02-03 15:43 GMT
Advertising

ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി തയാറാക്കിയ കരട് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം ചർച്ച ചെയ്‌തെങ്കിലും അംഗീകാരം നൽകിയില്ല. കരടിൻമേൽ ഇനിയും ചർച്ച നടത്താൻ ഉണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. തിങ്കളാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം.

ജസ്റ്റിസ് രഞ്ജന ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കുക അടക്കമുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ഉത്തർപ്രദേശ് മാതൃകയിൽ ഹലാൽ ഉൽപ്പന്നങ്ങളുടെ വിപണനം നിരോധിക്കുക, ലിവിങ് റിലേഷൻ നിയമ വിധേയമാക്കുക തുടങ്ങിയ നിർദേശങ്ങൾ കരടിൽ മുന്നോട്ടുവെക്കുന്നുണ്ട്.

വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിൽ സർക്കാർ ആനുകൂല്യം ലഭിക്കില്ല. വിവാഹമോചനം നേടിയവരും ഭർത്താവ് മരിച്ച സ്ത്രീകളും ഉടൻ പുനർ വിവാഹിതരകുന്നതിന് തടസ്സം നിൽക്കുന്ന കാലപരിധി എടുത്തുകളയും.

വിവാഹ മോചനത്തിന് ഭർത്താവിനും ഭാര്യക്കും തുല്യകാരണമാണ്. ലിവിങ് റിലേഷൻഷിപ്പിൽ ഏർപ്പെടുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം പൊലീസിൽ നൽകണം. ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ധാരണയുണ്ടാകണം. കുട്ടികൾ അനാഥരായാൽ രക്ഷാകർതൃ നടപടിക്രമം ലളിതമാക്കും.

2022 മെയ് 27നാണ് ഏക സിവിൽ കോഡ് ബില്ലിനായി അഞ്ചംഗ സമിതിയെ ഉത്തരാഖണ്ഡ് നിയോഗിച്ചത്. അടുത്ത സഭാ സമ്മേളനത്തിൽ ബില്ല് പാസാക്കാനാണ് നീക്കം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News