ഭാര്യാകാമുകന്റെ മൊബൈൽ വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതാലംഘനം: കർണാടക ഹൈക്കോടതി

സ്വന്തം സ്വകാര്യതയും കുടുംബത്തിന്റെയും വിവാഹബന്ധത്തിന്റെയും സ്വകാര്യതയും സംരക്ഷിക്കാൻ ഒരാൾക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.

Update: 2022-12-14 09:27 GMT
Advertising

ബെംഗളൂരു: വിവാഹബന്ധവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം കക്ഷിയുടെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ കൈമാറാനാകില്ലെന്ന് കർണാടക ഹൈക്കോടതി. കേസുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തിയുടെ ഫോൺ വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതാലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് കാമുകന്റെ ഫോൺ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഭാര്യാ കാമുകൻ എന്നാരോപിക്കപ്പെടുന്ന ആളുടെ ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ കേസിന്റെ ഭാഗമാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സ്വന്തം സ്വകാര്യതയും കുടുംബത്തിന്റെയും വിവാഹബന്ധത്തിന്റെയും സ്വകാര്യതയും സംരക്ഷിക്കാൻ ഒരാൾക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.

ഭർത്താവിന്റെ ക്രൂരതയുടെ പേരിൽ 2018-ൽ ആണ് 37 കാരിയായ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ട് ബെംഗളൂരുവിലെ കുടുംബ കോടതിയെ സമീപിച്ചത്. എന്നാൽ ഭാര്യക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്നും അത് തെളിയിക്കാൻ ഭാര്യാ കാമുകന്റെ മൊബൈൽ ഫോൺ വിവരങ്ങൾ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ച കോടതി വിവരങ്ങൾ കൈമാറാൻ മൊബൈൽ കമ്പനിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിനെതിരെയാണ് ആരോപണവിധേയനായ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News