"കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും"; വാഹനത്തിനെതിരായ വെടിവെപ്പില്‍ ഉവൈസി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പിയിലെത്തിയ ഉവൈസി മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്

Update: 2022-02-04 05:54 GMT
Editor : ijas
Advertising

കാറിന് നേരെ വെടിവെച്ച കേസില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവും പാർലമെന്‍റ് അംഗവുമായ അസദുദ്ദീൻ ഉവൈസി. സംഭവത്തിൽ സ്വാതന്ത്രൃ അന്വേഷണം നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. മോദി സര്‍ക്കാരും യോഗി സര്‍ക്കാരും സംഭവം അന്വേഷിക്കണമെന്നും പിന്നിലെ ആളുകളെ കണ്ടുപിടിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പിയിലെത്തിയ ഉവൈസി മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. തന്‍റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചെന്നും വാഹനത്തിന്‍റെ ടയർ പഞ്ചറായെന്നും ഉവൈസി എ.എൻ.ഐയോട് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്.

വെടിവെപ്പിന് പിന്നിലെ രണ്ട് അക്രമികളെ താൻ കണ്ടതായി ഉവൈസി ടി.വി ചാനലുകളോട് പറഞ്ഞു. ഒരാൾ ചുവന്ന ഹൂഡിയും മറ്റൊരാൾ വെള്ള ജാക്കറ്റും ധരിച്ചിരുന്നു. തന്‍റെ വാഹനവ്യൂഹത്തിന്‍റെ ഭാഗമായ രണ്ട് കാറുകളിലൊന്നിന്‍റെ ഡ്രൈവർ അക്രമിയെ ഇടിക്കുകയും കാലിന് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ, വെള്ള ജാക്കറ്റിലുണ്ടായിരുന്ന മറ്റ് അക്രമി ഉവൈസിയുടെ പിന്നിലെ കാറുകൾക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി, ഇത് ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ്; അദ്ദേഹം പറഞ്ഞു.

ഇത് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു. ഈ വഴിയിലൂടെയാണ് ഞാൻ ഡൽഹിയിലേക്ക് പോകുന്നതെന്ന് അവർക്കറിയാമായിരുന്നു. ടോൾ ഗേറ്റിൽ എല്ലാ കാറുകളും വേഗത കുറയ്ക്കുന്നതിനാൽ ഇത് ഒരു മികച്ച പ്ലാൻ ആയിരുന്നു. അവർ (വെടിവെച്ചവർ) പത്തടി പോലും അകലെയായിരുന്നില്ല. ഇത്രയും അടുത്ത് നിന്ന് അവർക്ക് നഷ്‌ടമായത് ശരിക്കും വിചിത്രമാണ്; അദ്ദേഹം പറഞ്ഞു. അവർക്ക് തന്‍റെ ഈ ദിവസത്തെ പ്ലാൻ അറിയാമായിരുന്നുവെന്നും ടോൾ ഗേറ്റ് ആക്രമണത്തിന് സാധ്യതയുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷനും എം.പിയുമായ ഒരാളുടെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന യു.പി തെരഞ്ഞെടുപ്പിന് മുന്നേ ഇത് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നതും ദൗർഭാഗ്യകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ ഉവൈസി ഈ വിഡ്ഢിത്തം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും പറഞ്ഞു. എം.പിമാരെയോ ന്യൂനപക്ഷ സമുദായങ്ങളിലെ ആളുകളെയോ നിങ്ങൾക്ക് വെടിവെച്ച് കൊണ്ടിരിക്കാനാവില്ല. ഇത് നമ്മുടെ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഹാപൂര്‍ പൊലീസ് അറിയിച്ചു. രണ്ട് സംഘങ്ങളായാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News