കാർഷിക നിയമം പിൻവലിക്കൽ: വിജയിച്ചത് 'ചക്കാ ജാം' സമരരീതി

കർഷക സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചതോടെയാണ് സംയുക്ത കിസാൻ മോർച്ച ചക്കാ ജാം സമരരീതിയിലേക്ക് നീങ്ങിയത്

Update: 2021-11-19 08:03 GMT
Advertising

കർഷകരുടെ സമരവീര്യത്തിനൊപ്പം ഒരു സമര രീതികൂടിയാണ് വിജയിക്കുന്നത്. രാജ്യതലസ്ഥാനത്തിന്റെ അതിരുകളും പ്രധാനപാതകളും തടയുന്ന സമര രീതിയായ ചക്കാ ജാം ആണത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിലാണ് ചക്കാ ജാം വ്യാപകമായി പരീക്ഷിക്കപ്പെട്ടത്. കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയും ഡൽഹിയെ സ്തംഭിപ്പിച്ചത് ഈ വഴിയടക്കൽ സമരരീതിയിലൂടെയാണ്.

കർഷക സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചതോടെയാണ് സംയുക്ത കിസാൻ മോർച്ച ചക്കാ ജാം സമരരീതിയിലേക്ക് നീങ്ങിയത്. സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചതിന് പിന്നാലെയാണ് ദേശീയതലത്തിൽ ചക്കാ ജാം സമരം കർഷകർ പ്രഖ്യാപിച്ചത്. പോപ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ റ്റ്രൂഡോ തുടങ്ങിയവർ സമരത്തിനനുകൂലമായി രംഗത്തു വന്നതോടെ സമരം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായി. ഫെബ്രുവരി ആറിന് ചക്കാ ജാം സമരം കർഷകർ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ ദേശീയ-സംസ്ഥാന പാതകൾ തടയുന്ന സമരമാർഗമായിരുന്നു അത്. ആ സമയത്ത് വഴിയിൽ പെട്ടുപോകുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകുമെന്ന് കർഷകർ പ്രഖ്യാപിച്ചു.

കുടിയേറ്റക്കാരിൽ നിന്ന് മുസ്‌ലിംകൾ അല്ലാത്തവർക്ക് മാത്രം പൗരത്വം നൽകുന്ന പൗരത്വ ഭേഗദതി നിയമത്തിനെതിരായി രാജ്യവ്യാപകമായി നടന്ന സമരമാണ് ചക്കാ ജാം സമരത്തെ ജനകീയമാക്കിയത്. ചക്കാജാം സമരതന്ത്രത്തിനായി വാദിച്ച ഐറ്റി വിദഗ്ധനും സാമൂഹ്യപ്രവർത്തകനുമായി ഷർജീൽ ഇമാമിനെ ഭരണകൂടം യുഎപിഎ ചുമത്തി ജയിലിൽ അടച്ചു. രാജ്യതലസ്ഥാനത്ത് ക്യാംപ് ചെയ്തുകൊണ്ടുള്ള ഷഹീൻബാഗ് സമരരീതിയും കർഷകർ പൗരത്വ പ്രക്ഷോഭത്തിൽ നിന്ന് കടംകൊണ്ടിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News