വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ; രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും

ഒ.ബി.സി സംവരണം രാജ്യസഭയിലും ആവർത്തിക്കാൻ പ്രതിപക്ഷം

Update: 2023-09-21 00:50 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്നലെ ലോക്‌സഭ പാസാക്കിയ ബില്ല്, രാജ്യസഭ കൂടി പാസാക്കുന്നതോടെ അവസാന കടമ്പ കടക്കും. രാഷ്‌ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം നിലവിൽ വരും.

ഒ.ബി.സി ഉപസംവരണം അടക്കം ഭേദഗതികൾ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും വോട്ടിങ്ങിൽ നിന്നും പിന്മാറിയതോടെയാണ് വേഗത്തിൽ ലോക്സഭയിൽ പാസാക്കാൻ കഴിഞ്ഞത്. രണ്ടിനെതിരെ 454 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ്‌ ബില്ല് ലോക്സഭാ കടത്തി വിട്ടത്. ആറു ഭേദഗതികൾ ലോക്സഭാ സ്ലിപ് വഴിയാണ് വോട്ടിനിട്ട് അംഗീകരിച്ചത്.

2010 മാർച്ച് മാസത്തിൽ വനിതാ സംവരണ ബില്ല് രാജ്യസഭാ പാസാക്കിയതാണെങ്കിലും കൂടുതൽ വ്യവസ്ഥകൾ ഉൾകൊള്ളിച്ചു പുതിയ ബില്ല് ആയിട്ടാണ് അവതരിപ്പിച്ചത്. പട്ടിക ജാതി -പട്ടിക വർഗ്ഗത്തിൽപ്പെട്ട വനിതകൾക്കുള്ള ഉപസംവരണം പുതിയ ബില്ലിന്റെ പ്രത്യേകതയാണ്. പ്രതിപക്ഷം ഇന്നലെ ലോക്സഭയിൽ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട ഒ.ബി.സി സംവരണം രാജ്യസഭയിലും ആവർത്തിക്കും .

Advertising
Advertising

ലോക്സഭാ പാസാക്കിയ ബില്ലിൽ തെറ്റുകളോ പോരായ്മകളോ രാജ്യസഭയിൽ കണ്ടുപിടിച്ചാൽ ഈ ബില്ല് ലോക്സഭാ ഒരിക്കൽ കൂടി പാസാക്കേണ്ടിവരും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ പഴുതടച്ച ശ്രദ്ധയോടെയാണ് ബില്‍ തയാറാക്കിയത്. അടുത്ത സെൻസസും മണ്ഡല പുനര്‍നിര്‍ണയവും കഴിഞ്ഞ ശേഷം, എന്ന് മുതൽ സംവരണം നടപ്പിലാക്കി തുടങ്ങും എന്ന് സർക്കാരിന് പറയാൻ കഴിയാത്തത് രാജ്യസഭയിൽ പ്രതിപക്ഷം ആയുധമാക്കും. ലോക്സഭയിലെ പോലെ മൃഗീയ ഭൂരിപക്ഷം ബി.ജെ.പിക്ക് ഇല്ലാത്തതിനാൽ ചർച്ചകളിൽ കോൺഗ്രസിന് നേരിയ മേൽക്കൈ ഉണ്ടാകുമെങ്കിലും, കാര്യമായ ഭേദഗതി കൂടാതെ ബില്ല് പാസാക്കാൻ തന്നെയാണ് സാധ്യത. വിയോജിപ്പുകൾക്കിടയിലും പ്രതിപക്ഷ പാർട്ടികൾ കൈകോർക്കുന്നതാണ് ബില്ല് പാസാകാൻ വഴിയൊരുക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News