'സുപ്രിംകോടതി ഉത്തരവ് വിജയത്തിന്റെ ആദ്യപടി'; സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

'പൊലീസിൽ വിശ്വാസമില്ല, വിശ്വാസം സുപ്രിംകോടതിയെ മാത്രം'

Update: 2023-04-28 12:14 GMT
Advertising

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ഡൽഹി ജന്തർ മന്തറിൽ  നടത്തിവരുന്ന സമരം തുടരുമെന്ന് ഗുസ്തിതാരങ്ങൾ. ഇന്നത്തെ സുപ്രിംകോടതി ഉത്തരവ് വിജയത്തിന്റെ ആദ്യപടിയാണ്. നിക്ഷ്പക്ഷ അന്വേഷണം നടത്തി ബ്രിജ് ഭൂഷനെ ജയിലിൽ അടക്കണം. നിരവധി പേർ സമരത്തിന് പിന്തുണയുമായി വന്നു. അവർക്കെല്ലാം നന്ദിയുണ്ടെന്നും താരങ്ങൾ പറഞ്ഞു.

ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആറുകൾ വേറേയുമുണ്ട്. അതിലൊന്നും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. കായിക രംഗത്തെ ശുദ്ധീകരിക്കാനാണ് ഈ രാപകൽ സമരം. മറ്റു ലക്ഷ്യങ്ങൾ ഇല്ല. ഞങ്ങൾ ഒരുപാട് തെളിവുകൾ പൊലീസിന് നൽകി. എന്നാൽ കേസ് എടുത്തില്ല. പൊലീസിൽ വിശ്വാസമില്ലെന്നും കോടതി നിർദേശപ്രകാരമാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും താരങ്ങൾ പറഞ്ഞു.

ഇന്ന് വൈകുന്നേരത്തിനുള്ളിൽ കേസെടുക്കുമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചത്. ബ്രിജ്ഭൂഷനെതിരെ പരാതി നൽകിയ താരങ്ങൾക്ക് സുരക്ഷ ആവശ്യമെങ്കിൽ നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശിച്ചു. 

ബിജ് ഭൂഷനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഏഴുപേർ ചേർന്നാണ് ഹരജി നൽകിയത്.

അതേസമയം ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുമെന്ന ഒളിന്പിക് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ലൈംഗിക പരാതികളിൽ നടപടി സ്വീകരിക്കാത്തത് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കില്ലേയെന്ന് താരങ്ങൾ ചോദിച്ചു. മാധ്യമങ്ങളെ വിളിച്ച് സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് കരഞ്ഞ പി ടി ഉഷയാണ് ലൈംഗിക ആരോപണമുന്നയിച്ച് പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്നതെന്നും പ്രസ്താവന വേദനിപ്പിച്ചെന്നും ബജ്രംഗ് പൂനിയ പ്രതികരിച്ചു.

വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പി.ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. താരങ്ങളുടെ ആരോപണങ്ങൾക്ക് സാക്ഷിയാണ് താനെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക് വ്യക്തമാക്കി. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കിയെന്നും ഇക്കാര്യം മേൽനോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് പറഞ്ഞു. പരാതികൾ ഉന്നയിക്കാൻ വേദികൾ ഉണ്ടെന്നിരിക്കെ തെരുവിലെ സമരം കായിക മേഖലക്ക് ദോഷമാണെന്നാണ് പി.ടി ഉഷ പറഞ്ഞത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News