സൊമാലിയയില്‍ ഇരട്ട സ്ഫോടനം: മരിച്ചവരുടെ എണ്ണം മൂന്നൂറായി

Update: 2018-04-22 09:06 GMT
Editor : Sithara
സൊമാലിയയില്‍ ഇരട്ട സ്ഫോടനം: മരിച്ചവരുടെ എണ്ണം മൂന്നൂറായി
Advertising

മൊഗാദിഷുവിലും മെഡിനയിലുമാണ് സ്ഫോടനം നടന്നത്

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മുന്നൂറിനോടടുക്കുന്നു. അഞ്ഞൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

മൊഗാദിഷുവിലും മെഡിനയിലുമാണ് സ്ഫോടനം നടന്നത്. മൊഗാദിഷുവിലെ സഫാരി ഹോട്ടലിന് സമീപം സര്‍ക്കാര്‍ കെട്ടിടങ്ങളും റെസ്റ്റോറന്റുകളും കിയോസ്ക്കുകളും പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് ആദ്യ സ്ഫോടനം. വാഹനങ്ങള്‍ക്ക് തീ പിടിച്ചതുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയായി. പല രാജ്യങ്ങളുടെയും എംബസികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

രണ്ട് മണിക്കൂറിന് ശേഷം മെഡിന ജില്ലയിലും സ്ഫോടനമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തിരക്കുളള ജംങ്ഷനില്‍ സ്ഫോടനം ഉണ്ടായതാണ് മരണസംഖ്യ ഉയരാന്‍ കാരണം.

2007ന് ശേഷം സായുധ കലാപം ആരംഭിച്ചതിന് ശേഷം ഉണ്ടാകുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്. പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണത്തിന് ആഹ്വാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഷബാബ് തീവ്രവാദ സംഘമാകാം സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ആക്രമണത്തില്‍ പ്രതിഷേധിച്ച് രണ്ടായിരത്തോളം പേര്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഒത്തുകൂടി. രാജ്യത്ത് സുരക്ഷിതത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെന്നും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News