ആസ്ട്രേലിയയില്‍ അദാനിയുടെ കല്‍ക്കരി ഖനിക്കെതിരെ വന്‍ പ്രതിഷേധം
ഖനി വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ആസ്ട്രേലിയയില്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിക്കെതിരെ വന്‍ പ്രതിഷേധം. ഖനി വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പൊതുജന വികാരം ഖനിക്കെതിരാണെന്ന സർവേ റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പരിസ്ഥിതി സംഘടനകൾ പ്രതിഷേധം ശക്തമാക്കിയത്.
ആസ്ട്രേലിയയിലെ ഏറ്റവും വലിയ ഖനിയായേക്കുമെന്ന് കരുതിയിരുന്ന അദാനി ഗ്രൂപ്പിന്റെ ഖനിക്കെതിരെ ദിവസംതോറും പ്രതിഷേധം ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിസ്ഥിതി പ്രവര്‍ത്തകരുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ ഇതിനകം പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. 'അദാനിയെ തടയുക' എന്ന പേരിലാണ് പ്രതിഷേധ പരിപാടികള്‍. കഴിഞ്ഞ ദിവസം സിഡ്നി കടല്തീരത്ത്സ്റ്റോപ് അദാനി എന്നെഴുതിയ അക്ഷരങ്ങളില്‍ മനുഷ്യമതില്‍ തീര്‍ത്തത് ദേശവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ആയിരക്കണക്കിന് പേരാണ് ഈ പരിപാടിയിലും പങ്കെടുത്തത്. ഖനി ആഗോള താപനം വര്‍ധിക്കാനിടയാക്കുമെന്നും ആസ്ട്രേലിയയിലെ പ്രശസ്തമായ പവിഴപ്പുറ്റുകൂട്ടത്തിന്ഭീഷണിയാകുമെന്നുമാണ് പ്രധാന ആക്ഷേപം.
ആസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിൽ ആരംഭിക്കാന്‍ പദ്ധതിയിടുന്ന കല്‍ക്കരി ഖനിക്ക് 400 കോടി ഡോളറാണ് പ്രഥമിക ചെലവായി കണക്കാക്കുന്നത്. എന്നാല്‍ ഇതിനാവശ്യമായ ഫണ്ട് കണ്ടെത്താനാകുമോ എന്ന കാര്യത്തിലും ഇപ്പോള്‍ സംശയം നിലനില്‍ക്കുന്നുണ്ട്. പാരീസ് ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെ ആഗോള താപനം തടയാന്‍ ശക്തമായ നടപടികൾ കൈക്കൊള്ളുന്ന ആസ്ട്രേലിയ ഖനിക്ക് നല്‍കിയ അനുമതിയുടെ കാര്യത്തില്‍ പുനപ്പരിശോധന നടത്തിയേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.