മന്ത്രിമാരെ വിലക്കിയ സംഭവം: തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ ബന്ധം വഷളാകുന്നു

Update: 2018-05-08 06:51 GMT
Editor : Muhsina
മന്ത്രിമാരെ വിലക്കിയ സംഭവം: തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ ബന്ധം വഷളാകുന്നു

മന്ത്രിമാരെ വിലക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച തുര്‍ക്കി വംശജരെ ഡച്ച് പൊലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചാണ് നേരിട്ടത്.

മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഉര്‍ദുഗാനുമായുള്ള കൂടിക്കാഴ്ച ഡച്ച് പ്രധാനമന്ത്രി മാറ്റിവെച്ചു. മന്ത്രിമാരെ വിലക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച തുര്‍ക്കി വംശജരെ ഡച്ച് പൊലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചാണ് നേരിട്ടത്. അങ്കാറയിലെ നെതര്‍ലാന്ഡ് എംബസിയും ഇസ്തംബൂളിലെ കോണ്‍സുലേറ്റും തുര്‍ക്കി അടച്ചുപൂട്ടി.

Advertising
Advertising

ശനിയാഴ്ച രാത്രിയോടെയാണ് നയതന്ത്രതലത്തില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയ സംഭവങ്ങളുടെ തുടക്കം. ഏപ്രിലില്‍ തുര്‍ക്കിയില്‍ നടക്കുന്ന ഹിതപരിശോധനയുടെ ഭാഗമായി റോട്ടര്‍ഡാമിലെ രാഷ്ട്രീയ റാലിയില്‍ പ്രസംഗിക്കാനത്തെിയ തുര്‍ക്കി കുടുംബക്ഷേമ മന്തിഫത്മ ബിതൂല്‍ സയാന്‍ കയയെ തുര്‍ക്കി കോണ്‍സുലേറ്റില്‍ പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് തുര്‍ക്കി പതാകകളുമായി കോണ്‍സുലേറ്റിന് പുറത്തത്തെിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്.

നടപടിക്ക് നെതര്‍ലാന്റ് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. നെതര്‍ലാന്‍ഡിനെ ബനാന റിപ്പബ്ലിക് എന്ന് വിശേഷിപ്പിച്ച ഉര്‍ദുഗാന്‍ യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര സമൂഹവും നെതര്‍ലാന്‍ഡിന് ഉപരോധമേര്‍പ്പെടുത്തണമെന്നും ഇസ്തംബൂളില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‍ലുത് കാവുസ് ഒഗ്‍ലുവിന്റെ നെതര്‍ലാന്‍റ്സ് സന്ദര്‍ശനവും നേരത്തെ നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

ഉര്‍ദുഗാന്‍റെ പ്രസ്താവന പ്രകോപനപരമാണെന്ന് നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക് റൂത് പ്രതികരിച്ചു. മുഴുവന്‍ സംഭവങ്ങള്‍ക്കും തുര്‍ക്കി മാത്രമാണ് ഉത്തരവാദിയെന്നും നടപടികളില്‍ അവര്‍ ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മനി, നെതര്‍ലന്‍ഡ്സ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലായി 55 ലക്ഷം തുര്‍ക്കികള്‍ രാജ്യത്തിനു പുറത്തുകഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതിക്കായി ഏപ്രിലില്‍ നടക്കുന്ന ഹിതപരിശോധനയില്‍ ഇവരുടെ വോട്ടുറപ്പിക്കാനാണ് ഉര്‍ദുഗാന്‍റെ ശ്രമം.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News