വിമത മേഖലയില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

Update: 2018-05-24 13:04 GMT
വിമത മേഖലയില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Advertising

ഇതിന്റെ ആത്യന്തികമായ ഉത്തരവാദിത്തം റഷ്യയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു

വിമത മേഖലയില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സന്‍. ഇതിന്റെ ആത്യന്തികമായ ഉത്തരവാദിത്തം റഷ്യയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിന് സമീപം കിഴക്കന്‍ ഗൌട്ടയില്‍ സൈന്യം ക്ലോറിന്‍ വാതകം പ്രയോഗിച്ചതായി രക്ഷാ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. രാസപ്രയോഗത്തില്‍ 13 പേര്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടതായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞിരുന്നു. രാസയുധങ്ങള്‍ക്കെതിരെ ഫ്രാന്‍സില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ടിലേഴ്സന്റെ ആരോപണം. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. സിറിയയിലെ വിമതര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പ്രത്യക്ഷമായി സൈനിക സഹായം ചെയുന്ന രാജ്യമാണ് റഷ്യ.

അതേ സമയം പാരിസില്‍ നടന്ന രാസായുധ വിരുദധ മീറ്റിംഗില്‍ രാസായുധ പ്രയോഗങ്ങള്‍ക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ 24 രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി ചൈന, ലെബനന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള 25 സ്ഥാപനങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

Tags:    

Similar News