ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക

എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യു.എസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Update: 2018-06-28 03:06 GMT

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യു.എസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇറാനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികള്‍ക്കും ബാധകമാണെന്നും അവര്‍ക്ക് മാത്രമായി യാതൊരു ഇളവും നല്‍കാനാകില്ലെന്നാണ് യു.എസ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയുമായി അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആഭ്യന്തര തല ചര്‍ച്ചയില്‍ അമേരിക്ക ഈ ആവശ്യം ശക്തമായി ഉന്നയിക്കുമെന്നാണ് സൂചന. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയതിന് ചുവടു പിടിച്ചാണ് നടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. നവംബര്‍ നാല് മുതല്‍ ഇറാനെതിരെ ഉപരോധം നിലവില്‍ വരുമെന്നും അമേരിക്ക അറിയിച്ചു. എന്നാല്‍ ഇറാനുമായി വാണിജ്യ ബന്ധം തുടരുമെന്ന് സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News