ലോകാവസാനം പ്രവചിച്ച ഔം ഷിന്‍ റിക്യോ ആചാര്യനെ തൂക്കിലേറ്റി

ആക്രമണത്തിൽ 13 പേർ തൽക്ഷണം മരിക്കുകയും ആയിരക്കണക്കിനു പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.

Update: 2018-07-07 05:03 GMT
Advertising

ലോകാവസാനം പ്രവചിച്ച ഔം ഷിന്‍ റിക്യോ എന്ന തീവ്ര മതസംഘടനയുടെ ആചാര്യന്‍ ഷോകോ അസഹാരയെ ജപ്പാന്‍ തൂക്കിലേറ്റി. 1995ല്‍ ടോക്യോ സബ്വേയില്‍ വിഷവാതക ആക്രമണം നടത്തി 13 പേരെ വധിച്ച കേസിലാണ് 23 വര്‍ഷത്തിനുശേഷം അസഹാരയുടെ ശിക്ഷ നടപ്പാക്കിയത്. ഇയാളുടെ കൂട്ടാളികളായ മറ്റ് ആറുപേരെയും തൂക്കിലേറ്റി. ടോക്യോ ഡിറ്റന്‍ഷന്‍ ഹൗസില്‍ വെള്ളിയാഴ്ചയായിരുന്നു ശിക്ഷാവിധി.

1995ല്‍ തിരക്കേറിയ സമയത്ത് സബ്‍വേ‍ ട്രെയിനുകളില്‍ അസഹാരയുടെ അനുയായികള്‍ സരിന്‍ എന്ന വിഷവാതകത്തിന്റെ ബാഗുകള്‍ നിക്ഷേപിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ 13 പേര്‍ തല്‍ക്ഷണം മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. നാസി മാതൃകയില്‍ അസഹാര 1930ല്‍ നാസി ജര്‍മനിയില്‍ കണ്ടുപിടിച്ച മാരക വിഷ ദ്രാവകമാണ് സരിന്‍. വളരെ വീര്യം കൂടിയ ഓര്‍ഗാനോ ഫോസ്ഫറസ് ഗ്രൂപ്പില്‍പ്പെട്ട വിഷമാണിത്. ഈ രാസവസ്തു ഉപയോഗിച്ചാണ് അസഹാര സ്വന്തം രാജ്യത്ത് ആക്രമണം നടത്തിയത്. നാഡീവ്യവസ്ഥയെ ആണ് സരിന്‍ ബാധിക്കുക. കൂടിയ ഡോസ് ശരീരത്തിലെത്തിയാല്‍ 10 മിനിറ്റിനുള്ളില്‍ തന്നെ മരണം സംഭവിക്കാം. വളരെ എളുപ്പത്തില്‍ വാതക രൂപത്തിലേക്ക് ബാഷ്പീകരണം സംഭവിക്കാവുന്ന ദ്രാവകമാണിത്. ശ്വസന പ്രക്രിയയിലൂടെ ഉള്ളിലെത്തിയാല്‍ കൂടുതല്‍ അപകടകരമാവും.

വിഷവാതക ആക്രമണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ അസഹാരയെ, 2004 ഫെബ്രുവരിയില്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. മരണംവരെ തൂക്കിലിടാന്‍ ആയിരുന്നു വിധി. വധശിക്ഷക്കെതിരായ അസഹാരയുടെ അപ്പീല്‍ ജനുവരിയില്‍ തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയത്.

Full View

ലോകാവസാനം അടിസ്ഥാനമാക്കി 1984ല്‍ അസഹാര രൂപം കൊടുത്തതാണ് ഔം ഷിന്‍ റിക്യോ പ്രസ്ഥാനം. 1992 ല്‍ ഷോക്കോ അസഹാര പുറത്തിറക്കിയ പുസ്തകത്തില്‍ താന്‍ ക്രിസ്തുവാണെന്നും, ദൈവത്തിന്റെര വെളിച്ചമാണെന്നും സ്വയം പ്രഖ്യാപിച്ചു. ജൂതരും, ഡച്ചുജനതയും, ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും, മറ്റ് എതിര്‍ ജാപ്പനീസ് മതങ്ങളും ദുഷിച്ച ഗൂഢാലോചനകള്‍ നടത്തുകയാണെന്ന് അസഹാര അനുയായികളോടു പറഞ്ഞു. ജപ്പാനില്‍ പ്രത്യേക മത വിഭാഗമായി അംഗീകാരം നേടിയ ഔംഷിന്‍ റിക്യോയും അസഹാരയും, മൂന്നാം ലോകമഹായുദ്ധം ഉള്‍പ്പെട്ട ഒരു അന്ത്യദിന പ്രവചനം നടത്തിയാണ് ശ്രദ്ധനേടുന്നത്. 1997ല്‍ ലോകം ഇല്ലാതാവുമെന്നും അമേരിക്ക ജപ്പാനെ ആക്രമിക്കുന്ന ഭീകരസത്വമാണെന്നും അസഹാര പ്രസ്താവിച്ചു. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും സമൂഹത്തിലെ സമ്പന്ന വിഭാഗവുമായിരുന്നു അസഹാരയുടെ അനുയായികള്‍.

Tags:    

Similar News