റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ തടവ് 30 ദിവസം കൂടി തുടരും

റഷ്യന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിനാണ് നവല്‍നിയെ അറസ്റ്റ് ചെയ്തതതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചു

Update: 2018-08-28 03:00 GMT
Advertising

റഷ്യയില്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ തടവ് മുപ്പത് ദിവസം കൂടി തുടരും. റഷ്യന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിനാണ് നവല്‍നിയെ അറസ്റ്റ് ചെയ്തതതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചു. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ എന്താണെന്നത് വ്യക്തമാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ പെന്‍ഷന്‍ പരിഷ്ക്കരണ നയത്തിനെതിയി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതതാണ് അദ്ദേഹത്തെ ഭരണകൂടം അറസ്റ്റ് ചെയ്യാന്‍ കാരണം. അലക്സി നവല്നിയുടെ വക്താവ് റഷ്യന്‍ റേഡിയോയിലെ അഭിമുഖ സംഭാഷണത്തിലൂടെ വ്യക്തമാക്കി.

ശനിയാഴ്ച അറസ്റ്റിലായ നവല്‍നിയെ തിങ്കളാഴ്ച റ്റ്വെര്‍സ്കി കോടതിയില്‍ ഹാജരാക്കി. തന്നെ രണ്ട് ദിവസം ഇരുണ്ട തടവറയിലാണ് പാര്‍പ്പിച്ചതെന്ന് നവല്‍നി പറഞ്ഞു. മുപ്പത് ദിവസം കൂടി താന്‍ തടവറയിലായിരിക്കുമെന്നും നവല്‍നി അനുയായികളോട് പറഞ്ഞു. എനിക്ക് സംശയമില്ല, എന്‍റെ അഭാവത്തിലും നിങ്ങള്‍ പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകും. പ്രക്ഷോഭം രാജ്യത്തെ നൂറ് നഗരങ്ങളിലെങ്കിലും ഉണ്ടാകും. നിങ്ങള്‍ അതിന്റെ ഭാഗമാകണം. കള്ളന്‍മാരും അഴിമതിക്കാരും സ്വയം പുറത്ത് പോകില്ലന്നും രാജ്യത്തെ പെന്‍ഷന്‍ സമ്പ്രദായം നില നിര്‍ത്താന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും നവല്‍നി ഇന്‍സ്റ്റഗ്രാമിലയച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. ഭരണകൂടം ഈ അഴിമതി വിരുദ്ധ പോരാട്ടത്തെ ഏറെ ഭയക്കുന്നതായും നവല്‍നി ചൂണ്ടിക്കാട്ടി

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരെയും പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിനെതിരെയും പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയ അലക്സി നവല്‍നി റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്. രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തിലും ദുരിതത്തിലും കഴിയുമ്പോള്‍ പ്രസിഡണ്ടും പ്രധാനമന്ത്രിയുമടക്കമുള്ള ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നാണ് നവല്‍നിയുടെ ആരോപണം. അലക്സി നവല്‍നിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് രാജ്യമെങ്ങും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Tags:    

Similar News