സൊമാലിയയില്‍ ഇരട്ട ചാവേറാക്രമണം 16 മരണം

തീവ്രവാദ ഗ്രൂപ്പായ അല്‍ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൊമാലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രക്ക് ബോംബിംങ് ആക്രമണത്തിന്റെ വാര്‍ഷിക തലേന്നാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്

Update: 2018-10-14 05:15 GMT

തെക്കു പടിഞ്ഞാറന്‍ സൊമാലിയയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ബൈദോവ സിറ്റിയിലെ ബിലാന്‍ ഹോട്ടലിനെയും ബാദ്രി റസ്‌റ്റോറന്റിനെയും ലക്ഷ്യമിട്ടാണ് അജ്ഞാതരായ രണ്ടുപേര്‍ സ്ഫോടനം നടത്തിയത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദ ഗ്രൂപ്പായ അല്‍ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൊമാലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ട്രക്ക് ബോംബിംങ് ആക്രമണത്തിന്റെ വാര്‍ഷികത്തിന്റെ തലേന്നാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. മൊഗാദിഷുവിലുണ്ടായ ട്രക്ക് ബോംബിംങില്‍ അഞ്ഞൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അന്നത്തെ ആക്രമണത്തിന് പിന്നിലും അല്‍ ഷബാബായിരുന്നു.

അല്‍ഖാഇദയുമായി ബന്ധമുള്ള ഭീകരസംഘടനയാണ് അല്‍ ഷബാബ്. സൊമാലിയന്‍ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. ആഫ്രിക്കന്‍ യൂണിയന്‍ സേനയുടെ സംയുക്ത ആക്രമണത്തില്‍ 2011ല്‍ അല്‍ ഷബാബിനെ മൊഗാദിഷുവില്‍ നിന്നും തുരത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും സൊമാലിയയുടെ ഉള്‍പ്രദേശങ്ങളില്‍ അവര്‍ക്ക് സ്വാധീനമുണ്ട്.

Tags:    

Similar News