നികുതി കുറയ്ക്കണം, കൂലി വര്‍ധിപ്പിക്കണം: ഫ്രാന്‍സ് പ്രതിഷേധച്ചൂടില്‍
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുടെ രാജിക്കായും ആവശ്യമുയരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.
ഫ്രാന്‍സില്‍ ഇന്ധന നികുതി വർധനവിനെതിരെ ആരംഭിച്ച പ്രതിഷേധം തുടരുന്നു, ഇന്ധന നികുതി പിന്‍വലിച്ചെങ്കിലും മറ്റ് മേഖലകളിലെ നികുതി കുറക്കണമെന്നും, തൊഴില്‍ വേതനം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രതിഷേധത്തെത്തുടർന്ന് പാരീസ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ സുരക്ഷ വർധിപ്പിച്ചു.
നികുതി വർധനവ് സര്‍ക്കാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ഇന്ധന നികുതി പിന്‍വലിച്ചത് പോലെ മറ്റ് മേഖലകളിലെ കൂടിയ നികുതികളും പിന്‍വലിക്കണമെന്നും തൊഴില്‍ വേതനം വർധിപ്പിക്കണമെന്നുമാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. കൂടാതെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുടെ രാജിക്കായും ആവശ്യമുയരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.
5000 ത്തോളം ആളുകള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. 211 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 500 ഓളം ആളുകളെ പാരീസില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ശക്തമായ സുരക്ഷയാണ് ഫ്രഞ്ച് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത് ഫ്രാന്‍സിലുടനീളം തൊണ്ണൂറായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പാരീസില്‍ മാത്രം എണ്ണായിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഈഫല്‍ ടവറടക്കമുള്ള പ്രധാന സ്ഥലങ്ങളും കടകളും അടച്ചിട്ടിരിക്കുകയാണ്. പ്രതിഷേധം തീവ്രസ്വഭാവമുള്ളവര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങള്‍ പറഞ്ഞു. പ്രതിഷേധങ്ങളെ നേരിടാന്‍ സർക്കാർ അടിയന്തര ഇടപെടലുകള്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയുണ്ടായത് പോലെയുള്ള ശക്തമായ പ്രതിഷേധങ്ങളില്ലാതാക്കാനുള്ള ഇടപെടലുകളാണ് പൊലീസ് നടത്തുന്നത്.