ലിബിയയില്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരെ ചാവേറാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു  

Update: 2018-12-26 03:05 GMT

ലിബിയയില്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരെ ചാവേറാക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു, പതിനൊന്ന് പേര്‍ക്ക് പരിക്ക്. ആക്രമികള്‍ ഐ.എസ് ഭീകരരെന്ന് ലിബിയന്‍ സുരക്ഷ സേന അറിയിച്ചു.

ചൊവ്വാഴ്ചയാണ് 3 ആക്രമികള്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ വിദേശകാര്യ മന്ത്രാലയത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്. കാര്‍ ബോബ് സ്ഫോടനം നടത്തി പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം രണ്ട് ചാവേറുകള്‍ കെട്ടിടത്തിനുള്ളിലേക്ക് കടന്നുകയറി സ്വയം തീകൊളുത്തി. തീ പെട്ടെന്ന് പടര്‍ന്ന് പിടിക്കുകയും കെട്ടിടത്തിന് പുറത്തേക്ക് കറുത്ത പുക ഉയരുകയും ചെയ്തു. മന്ത്രാലയത്തിലുണ്ടായിരുന്ന 11 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഒരു ഭികരനെ സെക്യുരിറ്റി ജീവനക്കാര്‍ കൊലപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗത സംവിധാനം താറുമാറായി. കെട്ടിടത്തിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് ആളുകള്‍ തടിച്ചുകൂടി.

ആക്രമികള്‍ ഐ.എസ് ബന്ധമുള്ളവരാണെന്നാണ് ലിബിയന്‍ സുരക്ഷാ സേനയുടെ നിഗമനം. അടുത്തിടെയായി ലിബിയയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നേരെ ചാവേര്‍ ആക്രമണം നടക്കുന്നത് പതിവാകുകയാണ്. നിലവിലെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് തീവ്രവാദഗ്രൂപ്പുകള്‍ തുടര്‍ച്ചയായ ആക്രമങ്ങള്‍ വഴി ലക്ഷ്യമിടുന്നത് എന്നാണ് കണ്ടെത്തല്‍.

Tags:    

Similar News