യമനില്‍ ഹൂത്തികളും സര്‍ക്കാരും ധാരണയിലേക്ക്; ഹുദൈദയില്‍ നിന്ന് വിമതര്‍ പിന്മാറുന്നു  

Update: 2018-12-29 18:55 GMT

യമനിലെ ഹുദൈദയില്‍ നിന്നും ഹൂതി വിമതര്‍ പിന്‍മാറ്റം തുടങ്ങി. യു.എന്‍ മധ്യസ്ഥതയില്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണക്ക് പിന്നാലെയാണ് പിന്മാറ്റം. ഹൂതി നിയന്ത്രിത മേഖലയായ ഇവിടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനു പിന്നാലെ സന്‍ആ ഹുദൈദ പാതകളും തുറക്കാന്‍ ധാരണയായി.

ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തിലുള്ള വെടിനിര്‍ത്തലിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. ഇത് പ്രകാരം ഹുദൈദ ഹൂതി നിയന്ത്രണത്തിലായ ശേഷം നിര്‍ത്തിവെച്ച ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. പിന്നാലെ മേഖലയില്‍ നിന്ന് സായുധ സംഘത്തെ പിന്‍വലിക്കുകയാണ് ഹൂതികള്‍. പ്രധാന തീരുമാനങ്ങള്‍ക്ക് പിന്നാലെ സന്‍ആ-ഹുദൈദ പാതകളും തുറക്കാന്‍ ധാരണയായി, തുറമുഖ നഗരമായ ഹുദൈദയെ തലസ്ഥാന നഗരമായ സന്‍ആയുമായി ബന്ധിപ്പിക്കുന്ന സുരക്ഷാപാതയാണ് ആദ്യം തുറക്കുന്നത്. ഈ പാതയിലുള്ള മൈനുകള്‍ ഇതിന്റെ മുന്നോടിയായി നീക്കം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിലെ നടപടികള്‍ക്കായി യു.എന്‍ സമിതി ഇരു കക്ഷികളുമായി മൂന്ന് ദിവസത്തെ യോഗം ചേര്‍ന്നിരുന്നു. സഹായം എത്തിക്കാനും സഞ്ചാരത്തിനുമുള്ള സുരക്ഷാപാത തുറക്കാനുള്ള തീരുമാനം വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമാണ്. ഇരു കക്ഷികള്‍ക്കുമിടയില്‍ പരസ്പരവിശ്വാസം വര്‍ധിപ്പിക്കും ഈ തീരുമാനങ്ങള്‍. ജനുവരി ഒന്നിന് ഹുദൈദയില്‍ അടുത്ത യോഗം ചേരും. രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ക്കുള്ള പ്രാഥമിക തുടക്കമാകുമിത്.

Tags:    

Similar News