അമേരിക്കയിലെ ഭരണസ്തംഭനം; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയാൻ തുക അനുവദിക്കാത്തതിനെ ചൊല്ലി അമേരിക്കയിൽ ഉടലെടുത്ത ഭരണസ്തംഭനം ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് കടന്നു
മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയാൻ തുക അനുവദിക്കാത്തതിനെ ചൊല്ലി അമേരിക്കയിൽ ഉടലെടുത്ത ഭരണസ്തംഭനം ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് കടന്നു. ഭരണസ്തംഭനം ഇന്നലെ ഇരുപ്പത്തിരണ്ട് ദിവസം കടന്നു. ശമ്പളം കിട്ടാതെ പട്ടിണിയിലായ എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ സമരമുഖത്താണ്. 1995-96 കാലഘട്ടങ്ങളില്‍ ബില്‍ ക്ലിന്‍റന്‍റെ ഭരണകാലത്ത് നടന്ന ഭരണസ്തംഭനത്തെ മറികടക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
യു.എസ് - മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ച പണം യു.എസ് കോൺഗ്രസ് നൽകാത്തതിനെ തുടർന്നതാണ് പ്രതിസന്ധിക്ക് തുടക്കമായത്. മതിലിന് പണം നൽകാതെ വേതന ബില്ലിൽ ഒപ്പിടില്ലെന്ന നിലപാടിലാണ് ട്രംപ്. രാഷ്ട്രീയ പോരാട്ടം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രസിഡന്റിന്റെ കടുംപിടിത്തം കാരണം എട്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ വേതനമില്ലാതെയാണ് ജോലി ചെയ്യുന്നത്. ജയില്‍ ഗാര്‍ഡുകള്‍, വിമാനത്താവള തൊഴിലാളികള്‍, എഫ്. ബി. ഐ ഏജന്‍റുമാര്‍ തുടങ്ങിയവര്‍ക്ക് പുതുവര്‍ഷത്തിലെ ആദ്യ വേതനം നഷ്ട്ടപ്പെട്ടു.
വേതനം ലഭിക്കാത്തതിനെതിരെ തൊഴിലാളികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എതാനും തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്ലക്കാർഡുകളുമായി സമരം ചെയ്യുന്നു. യു.എസ്-മെക്സിക്കൻ അതിര്‍ത്തിയില്‍ മതിൽ പണിയുമെന്നത് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു.