അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടു
സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ സൈനിക കേന്ദ്രത്തിലെത്തിയ ആയുധധാരികള്‍ സൈനിക കേന്ദ്രത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു
അഫ്ഗാനിസ്താനില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ താലിബാന്‍ ഏറ്റെടുത്തു.
മധ്യ അഫ്ഗാനിസ്താനിലെ മൈദാൻ വർദക് പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ സൈനിക കേന്ദ്രത്തിലെത്തിയ ആയുധധാരികള്‍ സൈനിക കേന്ദ്രത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 12 പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ പുറത്തുവിട്ടതെങ്കിലും 126 പേര്‍ മരിച്ചതായി വൈകാതെ സ്ഥിരീകരിച്ചു. പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ലൊഗാർ പ്രവിശ്യയിൽ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഖത്തറില്‍ കഴിഞ്ഞ ദിവസം അമേരിക്കയുമായി നടത്താനിരുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് താലിബാന്‍ പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങള്‍ രാജ്യത്ത് സജീവമായത്.