ആദ്യമായി തായ് രാജകുടുംബത്തില്‍ നിന്നും ഒരാൾ രാഷ്ട്രിയത്തിലേക്ക്
2014ല്‍ യിംഗ്‌ലക് ഷിനവത്രയുടെ സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് മാര്‍ച്ചില്‍ നടക്കാന്‍ പോകുന്നത്
രാഷ്ട്രീയത്തില്‍ നിന്നും അകന്ന് നില്‍ക്കുന്ന തായ് രാജകുടുംബത്തില്‍ നിന്നും പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് 67കാരിയായ ഉബോല്‍ രത്ന മഹിദോൾ. പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയുടെ പാര്‍ട്ടിയുമായി സഹകഗരിച്ചാണ് ഉബോല്‍ രത്ന മഹിദോൾ മത്സരിക്കുക. മാര്‍ച്ച് 24ലിന് നടത്താന്‍ ഉദ്ദേശിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ച് ഉബോല്‍ രത്ന രേഖകളില്‍ ഒപ്പുവെച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലും മറ്റും സജീവമാണ് ഇവര്‍. 2014ല്‍ യിംഗ്‌ലക് ഷിനവത്രയുടെ സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് മാര്‍ച്ചില്‍ നടക്കാന്‍ പോകുന്നത്. അതിനിടെ ഉബോല്‍ രത്നയുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പീപ്പിൾ റിഫോം പാര്‍ട്ടി അംഗം പൈബുണ്‍ നിത്യവാന്‍ രംഗത്തെത്തി. സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് നിയമങ്ങളെ ലംഘിക്കുന്നതാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. രാജ കുടുബത്തിന്‍റെ സ്വാധീനം ഉപയേഗിച്ച് ഉബോല്‍ രത്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തുമെന്നാണ് ആരോപണം. വിവാദങ്ങൾ ഒഴിച്ചു നിർത്തിയാല്‍ അഞ്ച് വര്‍ഷത്തെ പട്ടാള ഭരണത്തിന് ശേഷം ജനാധിപത്യ ഭരണം വരുമെന്ന പ്രതീക്ഷയിലാണ് തായ്ലന്‍റുകാര്‍.