പോള്‍ വെലനെ മൂന്ന് മാസം കൂടി തടവില്‍ വെക്കാന്‍ റഷ്യന്‍ കോടതി ഉത്തരവ്
അമേരിക്കന്‍ ചാരനാണെന്നാരോപിച്ച് റഷ്യ അറസ്റ്റു ചെയ്ത മുന്‍ അമേരിക്കന്‍ സൈനികന്‍ പോള്‍ വെലനെ...
അമേരിക്കന്‍ ചാരനാണെന്നാരോപിച്ച് റഷ്യ അറസ്റ്റു ചെയ്ത മുന്‍ അമേരിക്കന്‍ സൈനികന്‍ പോള്‍ വെലനെ മൂന്നു മാസം കൂടി വിചാരണക്കായി തടവില്‍ വെക്കാന്‍ റഷ്യന്‍ കോടതിയുടെ ഉത്തരവ്. ഇതോടെ അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായേക്കും.
കഴിഞ്ഞ ഡിസംബര്‍ 28ന് മോസ്കോയിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് യു.എസ് പൌരനായ പോള്‍ വെലനെ റഷ്യ കസ്റ്റഡിയിലെടുക്കുന്നത്. റഷ്യക്കെതിരെ ചാരവൃത്തി നടത്തുന്നു എന്നാരോപിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റെന്നാണ് റഷ്യ പറയുന്നത്.
മറ്റൊരു അമേരിക്കന്‍ പൌരനായ പ്രമുഖ വ്യവസായി മൈക്കല്‍ കാൽവെക്കെതിരെ കഴിഞ്ഞ ദിവസം റഷ്യ വഞ്ചനാക്കുറ്റം ചുമത്തി. 38 മില്ല്യൻ ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റിലായ പൌരന്മാരെ കൂടുതല്‍ കാലം തടവിലിടുന്ന കോടതി വിധി കൂടി പുറത്തുവരുന്നതോടെ അമേരിക്കയും റഷ്യയും തമ്മിലെ പ്രശ്നങ്ങളുടലെടുക്കാനാണ് സാധ്യത. പോള്‍ വെലനെതിരെയുള്ള കേസ് തെളിഞ്ഞാല്‍ 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.