മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മിക്കാനൊരുങ്ങി ഉത്തരകൊറിയ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം-ജോങ്-ഉന്നും തമ്മിലെ ആദ്യ കൂടിക്കാഴ്ചയില്‍ ഇവ പൊളിച്ചുമാറ്റാന്‍ ധാരണയായിരുന്നു. എന്നാല്‍ രണ്ടാം കൂടിക്കാഴ്ച പരാജയപ്പെട്ടിരുന്നു
മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍ നിര്‍മിക്കാനൊരുങ്ങി ഉത്തരകൊറിയ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം-ജോങ്-ഉന്നും തമ്മിലെ ആദ്യ കൂടിക്കാഴ്ചയില്‍ ഇവ പൊളിച്ചുമാറ്റാന്‍ ധാരണയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച വിയറ്റ്നാമില്‍ നടന്ന രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതാണ് കിമ്മിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണ കൊറിയയുടെ യൊൻഹാപ് ന്യൂസ് ഏജന്‍സിയാണ് തൊങ്ചാങ് റിലെ സൊഹെ സാറ്റ് ലൈറ്റ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന വാർത്ത പുറത്തുവിട്ടത്. വിക്ഷേപണ കേന്ദ്രത്തിന്റെ സാറ്റ്ലൈറ്റ് ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ട്രംപും കിം ജോൻ ഉന്നും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടി അവസാനിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ വിവരം പുറത്തുവന്നത്.
ഹനോയിയിലെ ഉച്ചകോടി പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്ക- ഉത്തരകൊറിയ ബന്ധത്തിന്റെ ഭാവി എന്താകുമെന്നുള്ള ആശങ്ക ഉയർന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ്ടും പ്രതിസന്ധിയുണ്ടാക്കുന്നതാണ്ഉത്തരകൊറിയയുടെ പുതിയ നടപടി. ആണവ പദ്ധതികൾ അവസാനിപ്പിക്കാന്‍ ഉത്തര കൊറിയ തയ്യാറാവാത്ത പക്ഷം ദൂരവ്യാപക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
നടപടികളുമായി ഉത്തരകൊറിയ മുന്നോട്ടു പോവുകയാണെങ്കിൽ സാമ്പത്തിക ഉപരോധങ്ങൾ പിന്‍വലിക്കില്ലെന്ന് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ വ്യക്തമാക്കി.