എത്യോപ്യന്‍ വിമാനാപകടം; അന്വേഷണം ആരംഭിച്ചു

എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.

Update: 2019-03-11 02:45 GMT

എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് 157 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 2018 ഒക്ടോബറില്‍ ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചതിന് സമാനമായ അപകടമാണ് കഴിഞ്ഞ ദിവസമുണ്ടായത്. 2018 ഒക്ടോബര്‍ 29നാണ് ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്ന് വീണ് 189 പേര്‍ മരിച്ചത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് പിന്നീട് കണ്ടെത്തി.

എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. പുതിയ വിമാനം, നല്ല കാലാവസ്ഥ, വ്യക്തമായ കാഴ്ച എന്നിവയെല്ലാം ഉണ്ടായിട്ടും ടേക്ക് ഓഫ് ചെയ്ത് ആറ് മിനിറ്റ് കഴിഞ്ഞപ്പോള്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനം പൊങ്ങുന്നതിനനുസരിച്ച് വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസൂചനയുമായി പൈലറ്റ് ബന്ധപ്പെട്ടപ്പോള്‍ വിമാനം തിരികെയിറക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു.

അപകട കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ബോയിങ് വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 737 മാക്സ് 8 വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് ഈ ദുരന്തം. അമേരിക്കയിലെ ദ നാഷ്ണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ നാല് അംഗങ്ങളും എത്യോപ്യക്കൊപ്പം അന്വേഷണത്തില്‍ പങ്കാളികളാകും.

Tags:    

Similar News