അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേല

അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ വിദേശകാര്യമന്ത്രി ജോര്‍ജ് അറീസ രംഗത്ത് വന്നത്.

Update: 2019-03-13 02:57 GMT

വെനസ്വേലയില്‍ തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ മൂന്ന് ദിവസത്തിനകം രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് അറീസ. നയതന്ത്രജ്ഞര്‍ രാജ്യത്ത് തുടരുന്നത് സമാധാന അന്തരീക്ഷം ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം. അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് തുടരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ വിദേശകാര്യമന്ത്രി ജോര്‍ജ് അറീസ രംഗത്ത് വന്നത്.

അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വെനസ്വേലന്‍ മണ്ണില്‍ തുടരുന്നത് രാജ്യത്തെ സമാധാനവും ഐക്യതയും സ്ഥിരതയും ഇല്ലാതാക്കുമെന്ന് അറീസ ട്വിറ്ററില്‍ കുറിച്ചു. വെനസ്വേലയില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന് അമേരിക്ക മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മദുറോക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ അധികൃതര്‍ വെനസ്വേലയില്‍ തുടരുകയായിരുന്നു. നിക്കോളാസ് മദുറോക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായി തുടരുകയാണ് .

മദുറോയുടെ രാജി ഉറപ്പാകുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സ്വയം പ്രഖ്യാപിത പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ജുവാന്‍ ഗെയ്ദോ ഇന്നലെ പറഞ്ഞിരുന്നു. രാജ്യത്ത് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. പല ആശുപത്രികളും ഇപ്പോഴും എമര്‍ജന്‍സി ജനറേറ്ററുകൾ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്.

Tags:    

Similar News