ഇദായ് ചുഴലിക്കാറ്റ്; മരണം 400 കവിഞ്ഞു

ദുരന്തം നേരിട്ട സ്ഥലങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു

Update: 2019-03-22 04:24 GMT

ആഫ്രിക്കയിലെ മൂന്ന് രാജ്യങ്ങളില്‍ ആഞ്ഞടിച്ച ഇദായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. മൊസംബിക്കില്‍ 217ഉം സിംബാവെയില്‍ 139ഉം മലാവിയില്‍ 56ഉം പേരാണ് മരിച്ചത്. എന്നാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഈ രാജ്യങ്ങളിലെ 26 ലക്ഷത്തിലധികം ജനങ്ങളെ ഇദായ് ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇദായ് ചുഴലിക്കാറ്റ് തെക്കന്‍ ആഫ്രിക്കയില്‍ വീശിയടിച്ചത്. ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും മണിക്കൂറില്‍ 170 കിലോ മീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റടിച്ചത്.

Advertising
Advertising

ഇദായ് ചുഴലിക്കാറ്റ് ആദ്യം മൊസംബിക്കിലും തുടര്‍ന്ന് സിംബാവെയിലും മലാവിയിലും കനത്ത നാശമാണ് വിതച്ചത്. മൊസംബിക്കില്‍ 17 ലക്ഷവും മലാവിയില്‍ 9 ലക്ഷത്തിലധികവും ആളുകളെയാണ് ഇദായ് ബാധിച്ചിരിക്കുന്നത്. സിംബാവെയിലെ രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍ക്ക് മൂന്ന് മാസത്തേക്കുള്ള ഭക്ഷണം അത്യാവശ്യമാണെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.

ഒറ്റപ്പെട്ട് പോയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താന്‍ സാധിച്ചിട്ടില്ല. കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. എന്നാല്‍ മരണ മുഖത്ത് നിന്നും നിരവധി ആളുകളെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്ടറുകളും ഉപയോഗിക്കുന്നുണ്ട്.

ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് മൊസംബിക്കിലാണ്. ഇവിടെ വിവിധ സ്ഥങ്ങളില്‍ വൃത്തിയാക്കുന്ന പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് പ്രസിഡന്റ് ഫിലിപ് ന്യൂസി ഇന്നലെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടാതെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ ശേഷമാണ് ഈ മേഖലയില്‍ ഇത്രയും വലിയ ചുഴലിക്കാറ്റ് വീശിയടിച്ചത്. ദുരന്തം നേരിട്ട സ്ഥലങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Tags:    

Similar News