പരിഷ്കരിച്ച ബ്രെക്സിറ്റ് കരാർ ഇന്ന് വോട്ടിനിട്ടേക്കും
ഈ കരാര്‍ പാസാക്കിയാൽ രാജിവക്കാം എന്ന വാഗ്ദാനമാണ് പ്രധാനമന്ത്രി തെരേസ മേ നല്‍കിയിട്ടുള്ളത്. അതിനാല്‍ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഇന്നത്തെ വോട്ടെടുപ്പ്.
പരിഷ്കരിച്ച ബ്രെക്സിറ്റ് കരാർ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടിനിട്ടേക്കും. ഈ കരാര്‍ പാസാക്കിയാൽ രാജിവക്കാം എന്ന വാഗ്ദാനമാണ് പ്രധാനമന്ത്രി തെരേസ മേ നല്‍കിയിട്ടുള്ളത്. അതിനാല്‍ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഇന്നത്തെ വോട്ടെടുപ്പ്.
കഴിഞ്ഞ രണ്ട് പ്രവശ്യവും തെരേസാ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് ഉടമ്പടി പാര്‍ലമെന്റ് തള്ളിയിരുന്നു. എം.പിമാര്‍ ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ പിന്തുണക്കുകയാണെങ്കില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് തെരേസ മേ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനം വന്നതോടെ, കരാറിന് പിന്തുണ കൂടിയിട്ടുണ്ട്. എങ്കിലും വിജയിക്കാനുള്ള വോട്ടുകള്‍ ലഭിക്കുമോ എന്നുറപ്പില്ല.
മേയുടെ കരാര്‍ തള്ളി ബ്രിട്ടീഷ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം നിരവധി ബദല്‍ സാധ്യതകള്‍ അവതരപ്പിച്ചിരുന്നെങ്കിലും ഒന്നിനു പോലും ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല. യൂറോപ്യൻ യൂണിയനിൽ നിന്നു കരാറില്ലാതെ പിന്മാറുക, ബ്രെക്സിറ്റ് നടപ്പാക്കിയാലും യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിലും പൊതുവിപണിയിലും തുടരുക, രണ്ടാം ഹിതപരിശോധന നടത്തുക, കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ബ്രെക്സിറ്റ് ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളാണ് ഇന്നലെ ചര്‍ച്ചകളില്‍ വന്നത്. ഇതെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് മൂന്നാമതും തെരേസാ മേ തന്നെ പരിഷ്കരിച്ച കരാര്‍ അവതരിപ്പിക്കുന്നത്.
മൂന്നാമത് കരാറിന് പാർലമെന്റ് അംഗീകാരം നൽകിയാൽ ബ്രെക്സിറ്റ് തീയതി മേയ് 22 വരെ നീട്ടാനാണ് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം നല്‍കിയിട്ടുള്ളത്. പാർലമെന്റ് വീണ്ടും കരാർ തള്ളുകയാണെങ്കിൽ തുടർ നടപടികൾ തീരുമാനിക്കാൻ ഏപ്രിൽ 12 വരെ മാത്രമേ സമയമുണ്ടാകൂ.