ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ഈസ്റ്റര്‍ ദിനത്തിലാണ് ലോകത്തെ നടുക്കി ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് ലക്ഷ്വറി ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്. മുന്നൂറിലധികം പേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടു.
ശ്രീലങ്കയില്‍ ഉണ്ടായ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഐ.എസിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്ത ഏജന്‍സിയായ അമഖ് ന്യൂസ് ആണ് വിവരം പുറത്തുവിട്ടത്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉണ്ടായ ആക്രമണങ്ങള്‍ക്കുള്ള പകരംവീട്ടലാണ് ശ്രീലങ്കയിലെ സ്ഫോടന പരമ്പരയെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തിലാണ് ലോകത്തെ നടുക്കി ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് ലക്ഷ്വറി ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്. മുന്നൂറിലധികം പേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടു. ഇന്നാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുക്കുന്നത്. ഐ.എസ് നിയന്ത്രണത്തിലുള്ള അമഖ് ന്യൂസ് ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ അവകാശവാദങ്ങള്‍ക്കുള്ള തെളിവുകളൊന്നും ഐ.എസ് പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്‍ലിംകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള പ്രതികാരമാണ് ശ്രീലങ്കയിലുണ്ടായതെന്ന് പ്രതിരോധ മന്ത്രി റുവാന്‍ വിജെവാര്‍ഡെന്‍ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നതെന്നും പാര്‍ലമെന്റില്‍ നടന്ന പ്രത്യേക യോഗത്തിനിടെ മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനുളള തെളിവുകൾ മന്ത്രി പുറത്തുവിട്ടിട്ടില്ല. അതിനിടെ ചാവേറെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
രാജ്യത്ത് അടിയന്തരവാസ്ഥ തുടരുകയാണ്. ഇതുവരെ 40 പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. പ്രാദേശിക ഗ്രൂപ്പായ നാഷണല്‍ തൌഹീത് ജമാഅത്ത് ആണ് സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു സര്‍ക്കാരിന്റെ നിഗമനം. അതിനിടെ സ്ഫോടന പരമ്പരയില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു.