ചരിത്രത്തിലെ കറുത്ത ഏടായ ചെർണോബിൽ ആണവ ദുരന്തത്തിന് 33 വയസ്
50 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ, ഇപ്പോഴും ഇഞ്ചിഞ്ചായി ആയിരങ്ങളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്ന ചെർണോബിൽ ദുരന്തത്തിന് 33 വര്‍ഷം
1970ൽ ഉക്രൈനിലെ പ്രിപ്യാറ്റ് നദീതീരത്ത് അക്കാലത്തെ ഏറ്റവും വലുതും ആധുനികവുമായ ആണവനിലയം സ്ഥാപിക്കപ്പെട്ടു. അന്നത്തെ പ്രധാന ലോകശക്തികളിലൊന്നായ സോവിയറ്റ് യൂണിയന്‍ തങ്ങളുടെ അഭിമാനസ്തംഭം എന്ന നിലക്കാണ് ചെര്‍ണോബില്‍ എന്ന് പേരിട്ട ഈ നിലയം പണിതുയര്‍ത്തിയത്. റഷ്യൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടറുകളുടെ ഗണത്തിൽപ്പെട്ടതും 1000 മെഗാ വാട്ട് വീതം ശേഷിയുള്ളതുമായ നാല് റിയാക്ടറുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
കല്‍ക്കരി, ഡീസല്‍, ഗ്യാസ് എന്നിവ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കി, ഈ നീരാവിയുടെ ഉന്നതമര്‍ദ്ദത്തിന്‍റെ സഹായത്താല്‍ ടര്‍ബൈന്‍ കറക്കി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് താപവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉണ്ടാക്കുന്നത്. ആണവ വൈദ്യുതനിലയങ്ങളില്‍ അണുവിഭജനത്തിലൂടെ ലഭിക്കുന്ന താപോര്‍ജ്ജത്തിലൂടെ ജലം നീരാവിയായി മാറുന്നു. ഇത്തരം നിലയങ്ങളില്‍ ചെയിന്‍ റിയാക്ഷനിലൂടെ അണു വിഭജനം നടക്കുന്നു.
ചെയിന്‍ റിയാക്ഷന്‍ നിയന്ത്രണവിധേയമല്ലെങ്കില്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ വളരെ വലിയ അളവില്‍ ഊര്‍ജ്ജം പുറത്തു വരികയും വന്‍ സ്‌ഫോടനത്തിന് കാരണമാകുകയും ചെയ്യും. ഈ പ്രവര്‍ത്തനം നിയന്ത്രിച്ച് ആവശ്യമായ അളവില്‍ ഊര്‍ജ്ജം ആവശ്യമായ അവസരങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും.
പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു അന്ന് ഉക്രൈന്‍. ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം സ്ഥാപിക്കാൻ റഷ്യൻ സർക്കാർ തെരഞ്ഞെടുത്തത് ഉക്രൈനിലെ ചെർണോബിൽ എന്ന വനപ്രദേശമാണ്.
1986 ഏപ്രിൽ 25ന് രാത്രി നാലാം നമ്പർ റിയാക്ടറിൽ ഏതാനം എൻജിനീയർമാർ സുരക്ഷാ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. അടിയന്തിരഘട്ടങ്ങളില്‍ റിയാക്ടറുകളുടെ പ്രവർത്തനം നിർത്തേണ്ടി വരുമ്പോൾ ഇന്ധന അറയിലെ ചൂട് കുറക്കാനായി വെള്ളം പമ്പ് ചെയ്യാറുണ്ട്. ഇതിനുള്ള വാട്ടർ പമ്പുകൾ പ്രവർത്തിച്ചു തുടങ്ങാൻ ഒന്നര മിനിറ്റ് എടുക്കുന്നു. ഇത് 30 സെക്കന്‍റാക്കി കുറക്കാനായിരുന്നു പരീക്ഷണം. എന്നാൽ ഇതിനിടെ പവർ 200 മെഗാ വാട്ടായി കുറഞ്ഞു. അത്രയും പവർ കുറഞ്ഞത് നിലയത്തിന്‍റെ പ്രവർത്തനത്തെ താറുമാറാക്കി. അതിനിടെ കൂളിംഗ് പമ്പുകളും നിര്‍ജീവമായി. ഇതോടെ റിയാക്ടർ തണുപ്പിക്കാനായി പമ്പ് ചെയ്തുകൊണ്ടിരുന്ന ജലത്തിന്റെ അളവ് കുറഞ്ഞ് ചൂട് കൂടുകയും റിയാക്ടറിലെ ജലം നീരാവിയായി മാറാനും തുടങ്ങി. അതോടെ പവർ ഉല്‍പാദനം വര്‍ധിച്ചു. പ്രവർത്തന ശേഷിയിലും അനേകം ഇരട്ടി കടന്ന് പവർ 10000 മെഗാ വാട്ടിലെത്തിയപ്പോള്‍ മർദം താങ്ങാന്‍ സാധിക്കാതെയായി. ഒടുവില്‍ 26ന് വെളുപ്പിന് ഏകദേശം 1:30ന് നാലാമത്തെ നിലയം പൊട്ടിത്തെറിച്ചു. ഉയര്‍ന്ന താപനിലയില്‍ ഉണ്ടാകുന്ന ഹൈഡ്രിജന് തീപിടിച്ച് മൂന്ന് സെക്കന്റിനകം വീണ്ടും പൊട്ടിത്തെറിയുണ്ടായി. ആണവ നിലയത്തിലെ ഭൂരിപക്ഷം ജീവനക്കാരും ഒരു പിടി ചാരമായി മാറി. റിയാക്ടറിലെ 2000 ടൺ ഭാരമുള്ള ഉരുക്കു കവചം തകര്‍ത്ത് റേഡിയോ ആക്റ്റീവ് പദാർഥങ്ങൾ ആകാശത്ത് ഒരു കിലോമീറ്റർ ഉയരത്തിലേക്ക് ചീറ്റിത്തെറിച്ചു.
എന്നാല്‍ അവര്‍ക്കായി അതിലും വലിയ ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു. ചെർണോബിലിലെ ഉദ്യോഗസ്ഥർ ഇതിനെ ഏതൊരു ആണവശാലയിലും ഉണ്ടാകാവുന്ന സ്ഫോടനമായി മാത്രം കണ്ടു. അതുകൊണ്ടു തന്നെ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളുമില്ലാതെ നിലയത്തിൽ അവശിഷ്ടങ്ങൾ നീക്കാന്‍ തുടങ്ങി. പ്രിപ്യാറ്റ് നഗരവാസികൾ ആകാംക്ഷയോടെ കാഴ്ചകൾ കാണാനെത്തി. പക്ഷെ, നൂറ് ഹിരോഷിമക്ക് തുല്യമായിരുന്നു ഇതിന്‍റെ വ്യാപ്തി. അരദിവസത്തിനുള്ളില്‍ പരിസരവാസികള്‍ അണുപ്രസരണമേറ്റ് മരിച്ചുവീഴാന്‍ തുടങ്ങി. നിലയത്തില്‍ നിന്ന് കിലോമീറ്ററുകളകലെ വരെ വികിരണങ്ങള്‍ വ്യാപിച്ചു.
20 മണിക്കൂറിനു ശേഷം കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കിയ അധികൃതർ പ്രിപ്യാറ്റ്, ചെർണോബിൽ നഗരങ്ങളിൽ നിന്നായി ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാൻ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. 500ലധികം ഗ്രാമങ്ങളിൽ ഒന്നും ചെയ്യാനാകാത്ത വിധത്തിൽ റേഡിയേഷന്റെ വിഷ വിത്തുകൾ വിതക്കപ്പെട്ടു. അനേകം ജനങ്ങൾ വികിരണ വാഹകരായി. അത്രനാളും കഷ്ടപ്പെട്ട് സമ്പാദിച്ചതില്‍ ഒന്നുപോലും അണുപ്രസരണം മൂലം തൊടാനാവാതെ ആയിരങ്ങൾ നിസ്സഹായരായി വെറും കൈയ്യോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു.
ചെർണോബിൽ ദുരന്തം നടന്നിട്ട് 33 വർഷങ്ങള്‍ക്കിപ്പുറം, വികിരണങ്ങള്‍ കൊന്നൊടുക്കിയത് ലക്ഷക്കണക്കിന് പേരെയാണത്രെ. അനേകം ആളുകള്‍ ഇപ്പോഴും ക്യാൻസറിന്‍റെ പിടിയിലകപ്പെട്ട് കഴിയുന്നു. മരിച്ചവരിൽ കൂടുതലും കുട്ടികളോ ഗർഭസ്ഥ ശിശുക്കളോ ആണ്. ഇപ്പോഴും വികൃതമായ ശരീരാവയവങ്ങളുമായി അനവധി കുട്ടികളും മൃഗങ്ങളും ജനിക്കുന്നത് പതിവാണ്. ഈ മേഖലയിൽ ക്യാൻസർ നിരക്ക് 2400 ശതമാനം വർധിച്ചതായും പഠനങ്ങൾ പറയുന്നു.
ഇന്ന് ചെര്‍ണോബിലും പരിസരവും ഒരു ശവപ്പറമ്പിന് സമാനമാണ്. അന്ന് നഗരവാസികൾ പലായനം ചെയ്തപ്പോള്‍ ബാക്കി വച്ചതൊക്കെയും ഇന്നും ഈ ദുരന്തത്തിന്‍റെ ഓര്‍മപ്പെടുത്തലായി ഇന്നും അവിടെയുണ്ട്.
എങ്ങനെ നോക്കിയാലും ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ചെർണോബിൽ ആണവനിലയ സ്ഫോടനം എന്നു തന്നെ പറയാം.