ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് യാത്രാനിയന്ത്രണം 

അടിയന്തര കാര്യങ്ങള്‍ക്ക് മാത്രമേ യാത്ര ചെയ്യാവൂ എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്...

Update: 2019-04-28 09:42 GMT

തുടര്‍ച്ചയായ സ്ഫോടന പരമ്പരകളെത്തുടർന്ന് ശ്രീലങ്കയിലേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. അടിയന്തര കാര്യങ്ങള്‍ക്ക് മാത്രമേ യാത്ര ചെയ്യാവൂ എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി.

ശ്രീലങ്കയിലെ ചാവേറാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അടിയന്തര ഘട്ടങ്ങളില്‍ യാത്ര നടത്തേണ്ടി വരുന്നവര്‍ക്ക് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാം. ഹംബന്‍ടോട്ടയിലേയും ജാഫ്നയിലേയും അസി ഹൈക്കമ്മീഷനില്‍ നിന്ന് സഹായം ലഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Advertising
Advertising

ഭീകരര്‍ക്കെതിരെ ശ്രീലങ്ക ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ സൈന്യം ഭീകരരുടെ ഒളിത്താവളം ആക്രമിച്ചിരുന്നു. ഭീകരരില്‍ ചിലര്‍ ചാവേറുകള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ബട്ടിക്കലോവയില്‍ രാത്രി തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു. ഭീകരരും സൈന്യവും ഏറ്റുമുട്ടിയതോടെയാണ് ആക്രമണം നീണ്ടത്. ബട്ടിക്കലോവയില്‍ തന്നെ മറ്റൊരിടത്ത് നടത്തിയ റെയ്ഡില്‍ വന്‍ സ്ഫോടക വസ്തു ശേഖരവും ഐ.എസ് പതാകകളും ഡ്രോണ്‍ കാമറയും കണ്ടെത്തി.

എഴുപതോളം ഭീകരര്‍ രാജ്യത്ത് ഇപ്പോഴും ഉണ്ടെന്നാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കാന്‍ ശ്രീലങ്ക തീരുമാനിച്ചതായി കത്തോലിക്കാ സഭാ അറിയിച്ചിരുന്നു.

Tags:    

Similar News