ബ്രിട്ടനില്‍ ബ്രെക്സിറ്റിനെ പിന്തുണച്ച പാർട്ടികൾക്ക് പ്രാദേശിക തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി
ബ്രെക്സിറ്റ് തീരുമാനമാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ജനം നല്‍കുന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ
ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബ്രെക്സിറ്റിനെ പിന്തുണച്ച കൺസർവേറ്റിവ്, ലേബർ എന്നീ പ്രമുഖ പാർട്ടികൾക്ക് കനത്ത തിരിച്ചടി. ബ്രെക്സിറ്റ് തീരുമാനമാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ജനം നല്‍കുന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.
250 കൌണ്‍സിലുകളിലെ 8400 സീറ്റുകളിലേക്കാണ് ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും മുമ്പെങ്ങുമില്ലാത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1300ലധികം സീറ്റുകളാണ് നഷ്ടമായത്. ലേബര്‍ പാര്‍ട്ടി കൈവശം വെച്ചിരുന്ന നൂറോളം സീറ്റുകളും നഷ്ടമായിട്ടുണ്ട്.
ബ്രെക്സിറ്റിനെ എതിർക്കുന്ന ചെറുകക്ഷികളായ ലിബറൽ ഡെമോക്രാറ്റ്, ഗ്രീൻ പാർട്ടികൾക്കു വൻനേട്ടമാണ് ഉണ്ടായത്. ബ്രെക്സിറ്റിനെ അനുകൂലിച്ച യു.കെ ഇൻഡിപെൻഡൻസ് പാർട്ടിക്കും തിരിച്ചടിയുണ്ടായി. ബ്രെക്സിറ്റ് എന്ന ജനഹിതം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ജനങ്ങള്‍ നല്‍കിയ സന്ദേശമാണിതെന്ന് പ്രധനന്ത്രി തെരേസാ മേ പറഞ്ഞു. ലേബര്‍ നേതാക്കളും തന്റെ സ്വന്തം പാര്‍ട്ടിയിലെ ചിലരും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും മേ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി പിന്നിലാകാന്‍ കാരണം ബ്രെക്സിറ്റ് അനുകൂലനയം കാരണമാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും പറഞ്ഞു.