ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് വ്യാപിക്കുന്നു  

എബോള ബാധിച്ച് കോംഗോയില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു.

Update: 2019-05-04 02:13 GMT

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. എബോള ബാധിച്ച് കോംഗോയില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കോംഗോയില്‍ എബോള വൈറസ് ബാധ തുടങ്ങിയത്. മരണം ആയിരം കടക്കുമ്പോള്‍ എബോളയുടെ ചരിത്രത്തിലെ രണ്ടാമത്തെ മരണനിരക്കായി കോംഗോയിലെത് മാറി.

1450 പേര്‍ക്ക് എബോള വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകരം 1008 പേര്‍ മരിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കുള്ളിലാണ് ഇതില്‍ 126 പേരെ വൈറസ് ബാധിച്ചത്. ഇത് ഏറ്റവും ഗുരുതരമായ അവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോംഗോയില്‍ തുടരുന്ന ആഭ്യന്തര യുദ്ധവും കലാപവുമാണ് വൈറസ് ബാധയെ പിടിച്ചുനിര്‍ത്തുന്നതിന് പ്രധാന തടസം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കുമെതിരെ ഇതു വരെ 119 ആക്രമണങ്ങളാണുണ്ടായതെന്നാണ് ഔദ്യോഗിക കണക്ക്. എബോളയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന കോംഗോയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നുണ്ട്. പത്തുലക്ഷത്തോളം പേര്‍ക്ക് ഇതു വരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Tags:    

Similar News