ഇറാന് മേല്‍ സമ്മര്‍ദ്ദം കൂട്ടി അമേരിക്ക
ഇറാന് നേരെ ആക്രമണം നടത്താന്‍ ഒരു ലക്ഷത്തിലേറെ സൈനികരെ നിയോഗിക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി. യുദ്ധത്തിന് താല്‍പര്യമില്ലെന്ന് ഇറാന്‍ സ്റ്റേറ്റ് സെക്രട്ടറി.
ഇറാന് മേല്‍ സമ്മര്‍ദ്ദമുയര്‍ത്തി അമേരിക്ക. ഇറാന്‍ ആക്രമിക്കാനായി 1,20,000 സൈനികരെ നിയോഗിക്കണമെന്ന് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ പറഞ്ഞു.
യു.എസ‌് പ്രതിരോധവിഭാഗം പുതിയ സൈനികപദ്ധതി പ്രസിഡന്റ‌് ഡോണാൾഡ‌് ട്രംപിന‌് സമര്‍പ്പിച്ചയതായാണ് റിപ്പോര്‍ട്ട്. ഇറാൻ ആക്രമിക്കാനായി 1,20,000 സൈനികരെ നിയോഗിക്കണമെന്നാണ‌് പ്രതിരോധ സെക്രട്ടറി പാട്രിക‌് ഷാനഹാൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത‌്. ആയുധ നിയന്ത്രണത്തിന‌് ഇറാനുമേൽ സമ്മർദ്ദമുയർത്തുകയാണ‌് അമേരിക്കയുടെ ലക്ഷ്യം. എന്നാൽ വിഷയത്തില്‍ പെന്റഗണും വൈറ്റ‌് ഹൗസും പ്രതികരിച്ചില്ല.
അമേരിക്കൻ വ്യോമ സേനയുടെ ബി 52 ദീർഘദൂര ബോംബർ വിമാനങ്ങൾ ഉൾപ്പെടെ കഴിഞ്ഞദിവസം നടന്ന സൈനിക നീക്കത്തിൽ പങ്കാളിയായി. ഇറാനുമായുള്ള 2015ലെ ആണവ കരാറിൽ നിന്ന‌് കഴിഞ്ഞവർഷം ഡോണാൾഡ‌് ട്രംപ‌് പിന്മാറിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ‌്. ഇതേത്തുടർന്ന‌് അമേരിക്ക ഇറാനുമേൽ വൻ ഉപരോധങ്ങൾ ഏർപ്പെടുത്തി. അമേരിക്ക നടത്തുന്നത‌് മനഃശാസ‌്ത്രപരമായ യുദ്ധതന്ത്രമാണെന്ന‌് ഇറാൻ പ്രതികരിച്ചു. യുഎസിന്റെ സൈനിക സാന്നിധ്യംകൊണ്ട് തങ്ങളുടെ എണ്ണക്കയറ്റുമതി നിർത്തലാക്കാൻ അനുവദിക്കില്ലെന്നും ഇറാൻ പറഞ്ഞു.