രാജിക്കൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രെക്സിറ്റ് കരാർ മൂന്ന് തവണയും പാർലമെന്റിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്നാണ് നീക്കം
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. ജൂൺ ആദ്യവാരം നടക്കുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞാലുടൻ തെരേസ മേ രാജിവെക്കുമെന്നാണ് റിപ്പോർട്ടുകൾ. ബ്രെക്സിറ്റ് കരാർ മൂന്ന് തവണയും പാർലമെന്റിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്നാണ് നീക്കം.
ജൂണിൽ തന്നെ തേരേസ മേയുടെ രാജി ഉണ്ടാകുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കൺസർവേറ്റീവ് പാർട്ടി നേതാക്കൾ അറിയിച്ചത്. കൺസർവേറ്റീവ് പാർട്ടിയിലെ മുതിർന്ന എംപിയായ ഗ്രഹാം ബ്രാഡി ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തുവിട്ടു.
മൂന്നാം തവണയും ബ്രെക്സിറ്റ് ബിൽ പാർലമെന്റിൽ പാസാക്കാനാകാത്തതിനെ തുടർന്ന് മേക്ക് മേൽ രാജി സമ്മർദ്ദം ഏറിയിരുന്നു. ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള ബില്‍ ജൂണ്‍ മൂന്നിന് അവതരിപ്പിക്കും. ബ്രെക്സിറ്റിനായി അവതരിപ്പിക്കുന്ന നാലാമത്തേതും അവസാനത്തെയും ബിൽ ആണ് ഇത്. ഇതിന് ശേഷം പുതിയ നേതാവിനെ കണ്ടെത്തും. ബ്രെക്സിറ്റ് വിഷയത്തിൽ പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട മെയ്ക്ക് മുൻപിൽ രാജിയല്ലാതെ മറ്റ് മാർഗം ഇല്ലെന്നാണ് സൂചന.