ട്രംപ് ഇന്ത്യയോടും ഇടയുന്നോ ? ഇന്ത്യക്കുള്ള വ്യാപാര മുൻഗണന അമേരിക്ക അവസാനിപ്പിക്കുന്നു
വ്യാപാര മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് അമേരിക്കയിലേക്ക് ചില ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ നികുതിയടക്കേണ്ട.
ഇന്ത്യക്കുള്ള വ്യാപാര മുൻഗണന അമേരിക്ക അവസാനിപ്പിക്കുന്നു. ബുധനാഴ്ചയോടെ ഇന്ത്യക്കുള്ള വ്യാപാര മുൻഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇന്ത്യൻ വിപണിയിൽ വേണ്ടത്ര മുൻഗണണന ലഭിക്കുന്നില്ല എന്നാരോപിച്ചാണ് ട്രംപിന്റെ നടപടി.
വ്യാപാര മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് അമേരിക്കയിലേക്ക് ചില ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ നികുതിയടക്കേണ്ട. ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഈ സൌകര്യം ബുധനാഴ്ച മുതൽ ലഭിക്കില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഇന്ത്യൻ കയറ്റുമതിക്ക് വലിയ ബാധ്യതയുണ്ടാക്കും. യു.എസിൽ എഴുപതുകൾ മുതൽ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങൾക്കുള്ള മുന്‍ഗണനാപ്പട്ടിക.
വികസ്വര രാജ്യങ്ങള്‍ക്ക് മുൻഗണന നൽകുമ്പോൾ പകരം ഈ രാജ്യങ്ങളിൽ അമേരിക്കക്ക് മുൻഗണന നൽകണം എന്ന് നിബന്ധനയുണ്ട്. ഈ നിബന്ധന പാലിക്കാൻ ഇന്ത്യ തയ്യാറായില്ല എന്നാരോപിച്ചാണ് കടുത്ത നടപടിയിലേക്ക് ട്രംപ് നീങ്ങിയത്. രണ്ടായിരത്തിലധികം ഉത്പന്നങ്ങളാണ് അമേരിക്കൻ വിപണിയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞമാസം തുർക്കിക്കുള്ള വ്യാപാര മുൻഗണനാ പദവിയും അമേരിക്ക ഒഴിവാക്കിയിരുന്നു.