കര്‍ത്താര്‍പൂര്‍ ഇടനാഴി ചര്‍ച്ച വിജയം; ഇന്ത്യയുടെ പ്രധാന ആവശ്യങ്ങള്‍ പാക്കിസ്ഥാന്‍ അംഗീകരിച്ചു

5000 പേര്‍ക്ക് ദിനം പ്രതി വിസയില്ലാതെ ഗുരുദ്വാരയില്‍ പോകാം

Update: 2019-07-14 14:52 GMT

കര്‍ത്താര്‍പൂര്‍ തീര്‍ത്ഥാടക ഇടനാഴി വിഷയത്തിലെ ഇന്ത്യാ-പാക് രണ്ടാം ഘട്ട ചര്‍ച്ച വിജയം. പ്രതിദിനം 5000 ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയില്‍ പോകാം. ഇതടക്കം ഇന്ത്യ മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങള്‍ പാക്കിസ്ഥാന്‍ അംഗീകരിച്ചു. നവംബറില്‍ ഇടനാഴി യാഥാര്‍ത്ഥ്യമായേക്കും.

പാക്കിസ്ഥാനിലെ കര്‍ത്താര്‍ പൂര്‍ ഗുരുദ്വാര സാഹിബിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്. ഇന്ന് വാഗാ അതിര്‍ത്തിയിലായിരുന്നു രണ്ടാം ഘട്ട ചര്‍ച്ച. സുരക്ഷ സംവിധാനങ്ങള്‍, പ്രവേശന മാനദണ്ഡങ്ങള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യ യോഗത്തിലുന്നയിച്ചു. പാസ്പോര്‍ട്ടുള്ളവര്‍ക്കും ഇന്ത്യന്‍ ഓവര്‍സീസ് പൗരത്വ കാര്‍ഡുള്ളവര്‍ക്കും വിസയില്ലാതെ ഇടനാഴി വഴി ഗുരുദ്വാര സന്ദര്‍ശിക്കാം എന്നതാണ് പ്രധാന ധാരണ. ദിവസവും 5000 തീര്‍ഥാടകരെ അനുവദിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ 10,000 തീര്‍ഥാടകരെ വരെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പരിഗണിക്കാമെന്ന് പാകിസ്താന്‍ വ്യക്തമാക്കി. പാകിസ്താന്‍ ഭാഗത്തെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യവും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നാലുകിലോമീറ്റര്‍ നീളമുള്ളതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി. നവംബര്‍ 12 ന് ഗുരുനാക്ക് ജയന്തിക്ക് മുന്നോടിയായി ഇടനാഴി യാഥാര്‍ത്ഥ്യമാക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

Tags:    

Similar News