കാലവര്‍ഷക്കെടുതിയില്‍ നാല് രാജ്യങ്ങള്‍
ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് , പാകിസ്താന്‍ എന്നീരാജ്യങ്ങളാണ് വെള്ളപ്പൊക്കക്കെടുതി നേരിടുന്നത്
ദക്ഷിണേഷ്യയില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 100ലധികം പേര്‍ മരിക്കുകയും 20 ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാവുകയും ചെയ്തു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് , പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് വെള്ളപ്പൊക്കക്കെടുതി നേരിടുന്നത്. നേപ്പാളിലാണ് കാലവര്‍ഷം ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്. 67 പേരാണ് നേപ്പാളില്‍ മാത്രം മഴക്കെടുതികളില്‍ കൊല്ലപ്പെട്ടത്. മരണ സംഘ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളപ്പോക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായിട്ടുണ്ട്. 10000 ലധികം പേര്‍ രാജ്യത്ത് ഭവനരഹിതരായതാണ് കണക്ക്.
ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശില്‍ ബഹുനില കെട്ടിടം കനത്ത മഴയില്‍ തകര്‍ന്ന് 14 പേര്‍ മരിച്ചു. ഇതില്‍ 13 പേര്‍ സൈനികരാണ്, 28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആസാമില്‍ 15 ലക്ഷത്തോളം പേര്‍ പ്രളയ ബാധിതരായി. കാസിരംഗ ദേശീയ പാര്‍ക്കിലെ വന്യ ജീവികളും പ്രളയ ഭീഷണിയിലാണ്. ബംഗ്ലാദേശില്‍ ഇതുവരെ 28 മരണമാണ് സ്ഥിരീകരിച്ചത്. ദക്ഷിണ ചിറ്റഗോങില്‍ 200 ഓളം ഗ്രാമങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ച് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ള ഇരച്ച് വന്നത് വളരെ പെട്ടെന്നാണ്, എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല.
കുട്ടികളെയും എടുത്ത് വീട് ഉപേക്ഷിച്ച് ഓടി. സാധന സാമഗ്രികള്‍ ഒന്നും എടുക്കാന്‍ സാധിച്ചില്ല, വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ വീടുകളിലെല്ലാം ചെളിയായിരിക്കും. കോക്സ് ബസാര്‍ ജില്ലയില്‍ പത്ത് ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ പ്രളയ ബാധിതരായി. ഇവിടെ 5000ത്തോളം താല്‍കാലിക വീടുകള്‍ തകര്‍ന്നു. 6000ത്തോളം രോഹിക്യകള്‍ക്ക് പാര്‍പ്പിടമില്ലാത്ത അവസ്ഥയാണ് നിലവില്‍. പാക് അധീന കാശ്മീരില്‍ പ്രളയത്തില്‍ 18 പേര്‍ മരിച്ചെന്നും 50 ഓളം വീടുകള്‍ തകര്‍ന്നെന്നുമാണ് കണക്ക്.